അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് 787–8 ഡ്രീംലൈനർ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 275 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിദേശികളും സ്വദേശികളുമായി വിമാനത്തിലുണ്ടായിരുന്ന 241 പേരാണു മരിച്ചത്. ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു പ്രദേശവാസികളായ 34 പേരും മരിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ജൂണ്‍ 12-ന് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നതിനുശേഷം ആകെ മരണസംഖ്യയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിരുന്നില്ല. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുന്ന മുറയ്ക്കേ യഥാര്‍ഥ കണക്ക് ലഭിക്കൂ എന്നായിരുന്നു അധികൃതര്‍ പറഞ്ഞിരുന്നത്.
ഇതുവരെ 260 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങൾ മുഖ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരിൽ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളും ഉൾപ്പെടുന്നു. 256 മൃതദേഹങ്ങൾ ഇതുവരെ കുടുംബങ്ങൾക്ക് കൈമാറി. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന ബോയിങ് ഡ്രീംലൈനര്‍ വിമാനം പറന്ന് നിമിഷങ്ങള്‍ക്കകം വിമാനത്താവള പരിധിക്കപ്പുറത്തുള്ള ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ. അപകടകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
SUMMARY: Ahmedabad plane crash: Total death toll at 275, including 241 passengers and 34 others; Officials confirm