
ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി പദ്ധതി നടപ്പാക്കിയ കേന്ദ്രസർക്കാരിനെതിരെ ചൊവ്വാഴ്ച ബെംഗളൂരു ഫ്രീഡം പാർക്കിൽ കോൺഗ്രസ് നടത്തിയ ലോക്ഭവൻ ചലോ മാർച്ചിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കർണാടകത്തിൽ ആറായിരത്തോളം ഗ്രാമപ്പഞ്ചായത്താണുള്ളത്.
പരിപാടിയിൽ രൂക്ഷമായ ഭാഷയിലാണ് സിദ്ധരാമയ്യ കേന്ദ്രസർക്കാരിനെ വിമർശിച്ചത്. മഹാത്മാ ഗാന്ധിയുടെ പേരുള്ളത് ബിജെപി സർക്കാരിന് സഹിക്കാൻ പോലും കഴിയുന്നില്ല. ജനങ്ങളുടെ മനസിനെ കബളിപ്പിക്കാൻ വേണ്ടി പദ്ധതിക്ക് അവർ മനഃപൂർവം റാം എന്ന പേര് നൽകി. പാവപ്പെട്ടവർ ഇപ്പോഴും പാവപ്പെട്ടവരായിത്തന്നെ ഇരിക്കണം എന്നാണ് ബിജെപിയുടെ ലക്ഷ്യം. ആർഎസ്എസ് പിന്തുണച്ച പരിപാടികളെപ്പോലും ബിജെപി തഴയുന്നത് അതിനാണ് എന്നും സിദ്ധരാമയ്യ ആഞ്ഞടിച്ചു.
പരിപാടിയിൽ സംസാരിച്ച ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. ‘പദ്ധതിയെ മാറ്റിമറിക്കുന്നതിലൂടെ ഗ്രാമ പഞ്ചായത്തുകളുടെ അധികാരത്തെയും, പാവങ്ങളുടെ തൊഴിലിനെയും ബിജെപി അപഹരിക്കുകയാണ്. നേരത്തെയുണ്ടായിരുന്ന പദ്ധതിയിൽ അഴിമതി ഉണ്ടെന്ന് ബിജെപിയും ജെഡിഎസും ആരോപിക്കുകയാണ്. എന്നിട്ടും തന്റെ മണ്ഡലത്തിൽ ഒരു വർഷം 200 കോടി രൂപയാണ് ചെലവഴിക്കുന്നത്. വികസിത താലൂക്കായി തന്റെ മണ്ഡലത്തെ അംഗീകരിച്ചിട്ടുമുണ്ട്. കാർഷിക ബിൽ പിൻവലിച്ചതുപോലെ തൊഴിലുറപ്പ് പരിഷ്കരണവും പിൻവലിക്കാതെ കോൺഗ്രസ് പ്രതിഷേധങ്ങൾ അവസാനിപ്പിക്കില്ലെന്ന് ശിവകുമാർ വ്യകതമാക്കി.
മാർച്ചിന്റെ ഉദ്ഘാടനത്തിനുശേഷം ലോക്ഭവനിലേക്ക് നീങ്ങാനൊരുങ്ങുന്നതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവരുൾപ്പെടെയുള്ള നേതാക്കളെ പോലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. ബസിൽ കയറ്റിക്കൊണ്ടുപോയ ഇവരെ പിന്നീട് വിട്ടയച്ചു. സമരത്തിൽ പങ്കെടുത്ത പാർട്ടി എം.പി.മാരെയും എം.എൽ.എ.-എം.എൽ.സി.മാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിൽ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു.
SUMMARY:All panchayat offices will now be named after Gandhiji; Karnataka takes a crucial decision














