ഷിരൂർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിയുടെ ഭാഗം കണ്ടെത്തി. ലോറിയുടെ ക്യാബിൻ ഭാഗമാണ് കണ്ടെത്തിയത്. ലോറിക്കുള്ളിൽ അഴുകിയ നിലയില്‍ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഡിഗ്ഗി ബോട്ടില്‍ പുറത്തേക്ക് എത്തിച്ചിട്ടുണ്ട്. അതേസമയം മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡി.എൻ.എ പരിശോധന നടത്തേണ്ടിവരും. ക്യാബിന്‍ തകര്‍ന്ന നിലയിലാണ് പുറത്തെടുത്തത്.
കാണാതായി 71-ാം നാളാണ് അർജുന്റെ ലോറി കണ്ടെത്തിയത്. സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
രാവിലെ നടത്തിയ തിരച്ചിലിൽ കൂടുതൽ ലോഹഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്ത് പുറത്തെത്തിക്കുകയായിരുന്നു. അർജുന്റെ ലോറിയായ ഭാരത് ബെൻസിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങിൽ കണ്ടെത്തി. കണ്ടെത്തിയത് അർജുൻ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാർഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറഞ്ഞിരുന്നു. നേരത്തെ തെരച്ചിലിൽ അർജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയർ കണ്ടെത്തിയിരുന്നു. കയർ അർജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിൽ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തിൽപ്പെടുന്നത്. രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍ അകപ്പെട്ടത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാപ്രവർത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെയാണ് പുനരാരംഭിച്ചത്. ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിൽ മണ്ണ് മാറ്റിയാണ് ലോറിയുടെ ക്യാബിൻ കണ്ടെത്തിയത്.
<br>
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : Arjun’s lorry found