കൊച്ചി: നടി ഹണിറോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് കോടതി ഉത്തരവിറങ്ങി. അന്വേഷണ ഉദ്യോഗസ്ഥൻ അവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും കേസന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും കോടതി ഉത്തരവില്‍ നിർദേശിച്ചു.
മറ്റൊരു പുരുഷനെ കുറിച്ചോ സ്ത്രീയെ കുറിച്ചോ ഇത്തരം പരാമർശങ്ങള്‍ പൊതുസമൂഹത്തില്‍ ഒഴിവാക്കണം. സമാനമായ രീതിയിലുള്ള പരാമർശങ്ങള്‍ നടത്തില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്റെ ഉറപ്പു കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി പോലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും വ്യക്തമാക്കി.
ദ്വായർത്ഥ പ്രയോഗമാണ് പ്രതി നടത്തിയത്. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന പ്രതിഭാഗം വാദം നിലവില്‍ അംഗീകരിക്കാൻ ആകില്ലെന്നും കോടതി പറഞ്ഞു. എന്തിനാണ് ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വിടേണ്ടത് എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ മറുപടി നല്‍കി.
സമൂഹത്തിന് ഇതൊരു സന്ദേശമാകണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ഹാജരായി.
TAGS : BOBBY CHEMMANNUR
SUMMARY : Bail to Bobby chemmannur