ബെംഗളൂരു: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ നിർമാണം ഡിസംബർ അവസാനത്തോടെ തന്നെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 17,900 കോടിയുടെ പദ്ധതിയാണ് ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ. നിലവിൽ ഈ പദ്ധതിയുടെ 65 ശതമാനം ജോലികളും പൂർത്തിയായിട്ടുണ്ട്.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളെ തമ്മിലാണ് പാത ബന്ധിപ്പിക്കുന്നത്. പദ്ധതിയിലെ കർണാടകയുടെ ഭാഗം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട്. 258 കിലോമീറ്റർ നീളത്തിലാണ് അതിവേഗ പാത ഒരുങ്ങുന്നത്. തമിഴ്നാട്ടിൽ തിരുവള്ളൂർ, കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് എന്നീ ജില്ലകളിലൂടെ 105.7 കിലോമീറ്റർ ദൂരത്തിലാണ് അതിവേഗപാത കടന്നുപോകുന്നത്.
നാലുവരിപാതയായാണ് എക്സ്പ്രസ് വേയുടെ നിർമ്മാണം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേ കൂടിയാണിത്. ചെന്നൈയിൽ നിന്നും ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയ്ക്കാൻ അതിവേഗപാത യാഥാർത്ഥ്യമാകുന്നതോടെ സാധിക്കും.
TAGS: BENGALURU | CHENNAI | EXPRESSWAY
SUMMARY: Bengaluru – Chennai expressway to start by december end