ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ ശിവപ്രകാശ് (40) എന്ന ബിക്ല ശിവ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ജഗദീഷ് ജഗ്ഗയെ പോലീസ് അറസ്റ്റ് ചെയ്തു. ശിവയുടെ കൊലപാതകത്തിന് ശേഷം ഇയാൾ വിദേശത്ത് ഒളിവിൽ ആയിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന സിഐഡി സംഘം ജഗദീഷിനെ കണ്ടെത്തുന്നതിനായി ഇന്റർപോൾ വഴി ബ്ലോക്ക് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം ദുബായ്, തായ്‌ലൻഡ്, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ മാറിത്താമസിച്ച ജഗദീഷ് തിങ്കളാഴ്ച രാത്രി ഡൽഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസ് പിടിയിലായത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും.
ജൂലൈ 15 ന് രാത്രിയാണ് ഹലസൂരിലെ വീടിനടുത്ത് വെച്ച് ബിക്ലു ശിവയെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമി സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ബിക്ലു ശിവയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതിനഗർ പോലീസ് ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, കൂടുതൽ അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറി. കേസിൽ 17 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, പ്രധാന പ്രതിയായ ജഗദീഷ് മാത്രമാണ് പോലീസിന് പിടികൊടുക്കാതിരുന്നത്. ബിജെപി എംഎൽഎ ബൈരതി ബസവരാജിനെ കേസിൽ അഞ്ചാം പ്രതിയാക്കി ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബസവരാജിനെ രണ്ടുതവണ ചോദ്യം ചെയ്തിട്ടുണ്ട്.
SUMMARY: Biklu Shiva murder case; The main accused was arrested