ബെംഗളൂരു: സംസ്ഥാനത്ത് ജാതി സെൻസസ് നടാപ്പാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യാൻ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഒക്ടോബർ 18ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് സംബന്ധിച്ചുള്ള അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. അതിനു മുമ്പായി റിപ്പോർട്ട് അവലോകനം ചെയ്യാൻ ഉപസമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് റിപ്പോർട്ട് ഈ വർഷം ഫെബ്രുവരിയിലാണ് സർക്കാരിന് പ്രത്യേക കമ്മിറ്റി സമർപ്പിച്ചത്. പിന്നാക്ക വിഭാഗ കമ്മിഷൻ അധ്യക്ഷൻ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യവ്യാപകമായി ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസിൻ്റെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു. ജാതി സർവേ സംസ്ഥാനത്ത് നേരത്തെ തന്നെ നടന്നിരുന്നെങ്കിലും, റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിരുന്നില്ല.
കോൺഗ്രസ്, ആർജെഡി, എൻസിപി-എസ്‌സിപി എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രതിപക്ഷ പാർട്ടികൾ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് നടത്തണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ജാതി ഗ്രൂപ്പുകളുടെ ജനസംഖ്യയെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഇതിൽ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ വീരശൈവ – ലിംഗായത് വിഭാഗങ്ങൾ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കത്തയച്ചിരുന്നു.
TAGS: KARNATAKA | CASTE CENSUS
SUMMARY: Karnataka government to form cabinet subcommittee to review report of caste survey