ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് എല്‍പിജി, പ്രകൃതിവാതക വിതരണത്തില്‍ തടസ്സമുണ്ടായ പശ്ചാത്തലത്തില്‍ അവശ്യസാധന നിയമം പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ ഉത്തരവിറക്കി. രാജ്യത്തെ ഹോട്ടല്‍ അസോസിയേഷനുകളുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഗ്യാസ് വിതരണവും ലഭ്യതയും നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി തടസ്സപ്പെട്ടതിനാല്‍ വിതരണക്കാർ ‘ഫോഴ്‌സ് മജൂർ’ ക്ലോസ് പ്രയോഗിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും അവ കൃത്യമായി വിതരണം ചെയ്യാനും റിഫൈനറികള്‍ക്കും പെട്രോകെമിക്കല്‍ യൂണിറ്റുകള്‍ക്കും സർക്കാർ നിർദ്ദേശം നല്‍കി.
പുതിയ ഉത്തരവ് പ്രകാരം ഗാർഹിക ആവശ്യത്തിനുള്ള പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്, വാഹനങ്ങള്‍ക്കുള്ള സിഎൻജി, എല്‍പിജി ഉത്പാദനം എന്നിവയ്ക്ക് മുൻഗണന നല്‍കും. ഈ മേഖലകള്‍ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരി ഉപഭോഗത്തിന്റെ നൂറ് ശതമാനം വാതകവും ലഭ്യമാക്കുമെന്ന് ഉറപ്പാക്കും.
എന്നാല്‍ വളം നിർമ്മാണ ശാലകള്‍ക്ക് കഴിഞ്ഞ ആറുമാസത്തെ ശരാശരിയുടെ 70 ശതമാനവും, തേയില വ്യവസായം ഉള്‍പ്പെടെയുള്ള മറ്റ് വ്യവസായങ്ങള്‍ക്ക് 80 ശതമാനവും വാതകം മാത്രമേ ലഭ്യമാകൂ. എല്‍എൻജി വിതരണത്തിലെ കുറവ് പരിഹരിക്കാൻ റിഫൈനറികള്‍ക്കുള്ള ഗ്യാസ് വിഹിതം 65 ശതമാനമായി കുറയ്ക്കാനും ഓയില്‍ റിഫൈനിംഗ് കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Central intervention to control gas supply















