ബെംഗളൂരു: കൂടുതൽ അത്യാധുനിക സൗകര്യങ്ങളോട് കൂടി മുഖം മിനുക്കാനൊരുങ്ങി ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ. ഇതിനായി 223 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി മൈസൂരു -കുടക് മുൻ എംപി പ്രതാപ് സിംഹ അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം റോഡിൻ്റെ വീതി വർധിപ്പിക്കുന്നതടക്കമുള്ള നവീകരണ പ്രവൃത്തികൾക്കാണ് പണം അനുവദിച്ചത്. പാതയിൽ നിരവധി പദ്ധതികൾക്ക് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയിൽ നിന്ന് അംഗീകാരം ലഭിച്ചതായി പ്രതാപ് സിംഹ അറിയിച്ചു.
ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാതയുടെ വീതി വർധിപ്പിക്കുക, വിശ്രമ കേന്ദ്രം ഒരുക്കുന്നതടക്കമുള്ള പദ്ധതികൾക്കാണ് കേന്ദ്രം പണം അനുവദിച്ചത്. പഞ്ചമുഖി ഗണേശ ക്ഷേത്രത്തിന് സമീപമുള്ള വിശ്രമ കേന്ദ്രവും പദ്ധതിയുടെ ഭാഗമാണ്. മതിയായ സൗകര്യങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ ജനങ്ങൾക്കായി തുറന്നുനൽകിയെന്ന പരാതി വ്യാപകമായി തുടരുന്നതിനിടെയാണ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഉൾപ്പെടെ പണം അനുവദിച്ചിരിക്കുന്നത്.
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ 2023 മാർച്ച് 11ന് മാണ്ഡ്യ ഗെജ്ജലഗെരെയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിന് പിന്നാലെ റോഡിന് അടിസ്ഥാനപരമായി വേണ്ട സൗകര്യങ്ങൾ ചൂണ്ടിക്കാട്ടി വിമർശനം ശക്തമായിരുന്നു. പ്രധാന റോഡുകളിൽ നിന്ന് എക്സ്പ്രസ് വേയിലേക്കുള്ള റോഡുകളുടെ അഭാവം, എക്സിറ്റുകൾ, വീതികുറഞ്ഞ ഭാഗം, വിശ്രമ കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.
TAGS: BENGALURU | EXPRESSWAY
SUMMARY: Centre grants more fund for Bengaluru – Mysore expressway