
ആലപ്പുഴ: മലപ്പുറത്തെയും കാസറഗോട്ടെയും ജനപ്രതിനിധികളുടെ പേര് പരാമർശിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി. മന്ത്രിയുടെ വാക്കുകള്‍ സമൂഹത്തില്‍ വർഗീയ വിദ്വേഷം പടർത്തുന്നതാണെന്നും ഇത് ഭരണഘടനാപരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും യൂത്ത് കോണ്‍ഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
ആലപ്പുഴയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മന്ത്രി വിവാദമായ ഈ പരാമർശം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും കാസറഗോട്ടും വിജയിച്ചവരുടെ പേര് പരിശോധിച്ചാല്‍ യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം വ്യക്തമാകുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ചില പ്രത്യേക സമുദായത്തില്‍പ്പെട്ടവരല്ലാതെ മറ്റാരും അത്തരം ഇടങ്ങളില്‍ ജയിക്കാത്ത സാഹചര്യമാണെന്നും കേരളത്തെ ഉത്തർപ്രദേശിനും മധ്യപ്രദേശിനും സമാനമായ രീതിയില്‍ വർഗീയവല്‍ക്കരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത്തിലെയും കാസറഗോഡ് നഗരസഭയിലെയും ഫലങ്ങളെ മുൻനിർത്തിയായിരുന്നു മന്ത്രിയുടെ ഈ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചെങ്കിലും, കേരളത്തെ വടക്കേ ഇന്ത്യയിലെ പോലെ വർഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയതെന്നാണ് സി.പി.എം നേതാവ് എം.എ. ബേബിയുടെ വിശദീകരണം.
എന്നാല്‍ ഒരു മന്ത്രിയെന്ന നിലയില്‍ വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
SUMMARY: ‘Minister’s words are inciting communal hatred’; Complaint filed against Saji Cherian














