ബെംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ ബെംഗളൂരു ലോകായുക്ത പിടികൂടി. ബാർ ലൈസൻസ് അനുവദിക്കാന്‍ 2.25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഡെപ്യൂട്ടി കമ്മ ഷണർ ജഗദീഷ് നായിക് (57), സൂപ്രണ്ട് കെ.എം. തിമ്മണ്ണ(41), കോൺസ്റ്റബിൾ ലാക്കപ്പ (31) എന്നിവരാണ് പിടിയിലായത്.
ലക്ഷ്മിനാരായണ സി എന്നയാളുടെ പരാതിയെ തുടർന്നാണ് നടപടി. സിഎൽ-7 (ഹോട്ടൽ/ക്ലബ്) ലൈസൻസും മൈക്രോ ബ്രൂവറി ലൈസൻസും നൽകുന്നതിനുള്ള രേഖകൾ തീർപ്പാക്കുന്നതിനാണ് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടതെന്ന് ലോകായുക്ത പറഞ്ഞു.
മുൻകൂറായി 50 ലക്ഷം രൂപ നൽകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് ലക്ഷ്മിനാരായണ ലോകായുക്തയ്ക്ക് പരാതി നൽകുകയായിരുന്നു. 25 ലക്ഷം രൂപ കൈമാറാൻ പരാതിക്കാരനോട് നിർദേശിച്ചു. തുടർന്ന് പണം കൈമാറുമ്പോൾ ലോകായുക്ത സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ലോകായുക്ത എസ്പി ശിവ പ്രകാശ് ദേവരാജു ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.
SUMMARY: Three excise officials arrested for accepting Rs 25 lakh bribe for bar license














