ന്യൂഡൽഹി: 2027 സെൻസസ് രണ്ട് ഘട്ടമായിട്ടാണ് നടത്തുന്നതെന്നും രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സെന്‍സസ് ആയിരിക്കും ഇത്തവണത്തേതെന്നും സെന്‍സസ് കമ്മീഷണര്‍ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 11,718.24 കോടി രൂപയാണ് ഈ ബൃഹദ് പദ്ധതിക്കായി കേന്ദ്ര മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്.
വിവരങ്ങള്‍ ശേഖരിക്കുന്നതിനായി 16 ഭാഷകളില്‍ ലഭ്യമാകുന്ന പ്രത്യേക മൊബൈല്‍ ആപ്പും സെല്‍ഫ് ഇന്യൂമറേഷൻ പോർട്ടലും സജ്ജമാക്കും. ഏപ്രില്‍ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30-ഓടെ പൂർത്തിയാക്കും. താമസസൗകര്യം, കുടിവെള്ളം, വൈദ്യുതി, വീട്ടിലെ ആസ്തികള്‍ തുടങ്ങി 33 ചോദ്യങ്ങളാണ് ഈ ഘട്ടത്തില്‍ ഓരോ കുടുംബത്തോടും ചോദിക്കുക.
വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, കുടിയേറ്റം, സാമ്പത്തിക നിലവാരം എന്നിവ ഈ ഘട്ടത്തില്‍ ശേഖരിക്കും. ഏറെ ചർച്ച ചെയ്യപ്പെടുന്ന ജാതി സെൻസസ് രണ്ടാം ഘട്ടത്തിലായിരിക്കും നടപ്പിലാക്കുക. ജൂണ്‍ 16 മുതല്‍ 30 വരെ പൗരന്മാർക്ക് സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം. ജൂലൈ ഒന്ന് മുതല്‍ 30 വരെ ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കും. ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കും.
ഇവ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ലെന്നു മാത്രമല്ല, കോടതികളില്‍ തെളിവായി ഹാജരാക്കാനും സാധിക്കില്ല. വിവരങ്ങള്‍ നല്‍കുന്ന സമയത്ത് തിരിച്ചറിയല്‍ രേഖകളോ മറ്റ് സർട്ടിഫിക്കറ്റുകളോ ഹാജരാക്കേണ്ടതില്ല. ലിവിങ് ടുഗദർ പങ്കാളികളെയും സെൻസസില്‍ വിവാഹിതരായി പരിഗണിക്കും. 31 ലക്ഷം എന്യൂമറേറ്റർമാരെയാണ് സെൻസസ് പ്രവർത്തനങ്ങള്‍ക്കായി നിയോഗിക്കുന്നത്.
വെബ് മാപ്പിങ് ആപ്ലിക്കേഷൻ വഴി പ്രവർത്തനങ്ങള്‍ നിരീക്ഷിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (NPR) കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി. കൃത്യമായ വിവരങ്ങള്‍ നല്‍കി സെൻസസില്‍ സഹകരിക്കണമെന്ന് അദ്ദേഹം എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.
SUMMARY: Country moves towards digital census; first phase in Kerala in June, caste census in second phase















