ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹരമായി പുതിയ പദ്ധതി ആവിഷ്കരിച്ച് സർക്കാർ. നഗരത്തിലെ പ്രധാന റോഡുകളുടെ വീതി കൂട്ടി വാഹനങ്ങളുടെ തിരക്ക് കുറക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭൂമി ബിബിഎംപിക്ക് കൈമാറും. പ്രധാനപ്പെട്ട റോഡുകൾ വീതികൂട്ടി യാത്രാ സമയം കുറയ്ക്കുകയാണ് പദ്ധതി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള 12.34 ഏക്കർ ഭൂമി ബിബിഎംപിക്ക് കൈമാറും.
ലോവർ അഗാരം മുതൽ സർജാപൂർ വരെയുള്ള റോഡ് വീതികൂട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം 22 ഏക്കറോളം ഭൂമി കൈമാറ്റം ചെയ്യുന്നതിന് കേന്ദ്ര പ്രതിരോധ മന്ത്രി അനുമതി നൽകിയിട്ടുണ്ടെന്നും നിലവിലെ പദ്ധതിക്കായി 12.34 ഏക്കർ ഭൂമി മാത്രമാണ് ഉപയോഗിക്കുകയെന്നും ശിവകുമാർ പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം 3.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രാരംഭ പാതയ്ക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. 35 കോടി രൂപ ചെലവാണ് ഇതിന് പ്രതീക്ഷിക്കുന്നത്. പ്രതിരോധ മന്ത്രാലയം ശേഷിക്കുന്ന ഭൂമി കൈമാറിയാൽ, സിറ്റി സെന്‍ററിൽ നിന്ന് ബെംഗളൂരുവിലെ പ്രധാന റോഡുകളിലേക്കുള്ള ഗതാഗതം സുഗമമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | TRAFFIC
SUMMARY: Defence ministry to handover land to bbmp for traffic works