മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയുടെ പേര് മംഗളൂരുവെന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു ശുപാർശ നൽകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ചയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന ഏകോപന നിരീക്ഷണ സമിതിയുടെ യോഗത്തിനു ശേഷം ഡപ്യൂട്ടി കമ്മിഷണർ എച്ച്.വി. ദർശനാണ് ഇക്കാര്യം അറിയിച്ചത്. രാജ്യാന്തര, ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മംഗളൂരു എന്ന പേര് ജില്ലയ്ക്കും നൽകണമെന്ന ആവശ്യം യോഗത്തിൽ ഉയരുകയായിരുന്നു. ബ്രിട്ടീഷുകാരാണ് ദക്ഷിണ കന്നഡയെന്ന പേരു നൽകിയതെന്നും പ്രദേശത്തിന്റെ സംസ്കാരത്തിനു ചേരുന്നതു മംഗളൂരു എന്ന പേരാണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
നേരത്തേ രാമനഗര ജില്ലയുടെ പേര് സംസ്ഥാന സർക്കാർ ബെംഗളൂരു സൗത്തെന്നു മാറ്റിയിരുന്നു. ബെംഗളൂരു റൂറൽ ജില്ലയ്ക്ക് ബെംഗളൂരു നോർത്ത് എന്നും ബാഗേപ്പള്ളി നഗരത്തിനു ഭാഗ്യനഗർ എന്നും പേരു നൽകിയിരുന്നു. ഇതിനു പിന്നാലെ സംസ്ഥാന വ്യാപകമായി പ്രാദേശിക തലത്തിൽ പേരുമാറ്റ ആവശ്യങ്ങൾ ശക്തമാകുകയാണ്.
SUMMARY: District administration to propose renaming Dakshina Kannada as Mangaluru