കോഴിക്കോട്: ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എതിരെ വിവാദ പരാമർശവുമായി സമസ്ത നേതാവ് ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി. പലർക്കും വൈഫ് ഇൻചാർജുമാർ ഉണ്ടെന്നും ഇത്തരക്കാരാണ് ബഹുഭാരത്വത്തെ എതിർക്കുന്നതെന്നും ബഹാഉദ്ദീൻ നദ്‍വി പറഞ്ഞു. കോഴിക്കോട് മടവൂരിൽ സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു രൂക്ഷ വിമർശനം.
വൈഫ് ഇന്‍ ചാര്‍ജ് പേര് പുറത്ത് പറയില്ലെന്ന് മാത്രം. വൈഫ് ഇന്‍ ചാര്‍ജുമാര്‍ ഇല്ലാത്തവർ കൈ ഉയര്‍ത്താന്‍ പറഞ്ഞാല്‍ ആരും ഉണ്ടാകില്ല. മന്ത്രിമാർ, ജനപ്രതിനിധികൾ, കേന്ദ്ര മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെല്ലാം ഇതുണ്ടാകും. ഇവര്‍ സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം അധിക്ഷേപിച്ചു.
ഇ.എം.എസിന്‍റെ മാതാവിന്‍റെ വിവാഹം നടന്നപ്പോൾ പ്രായം 11 വയസ് ആയിരുന്നു. 11-ാം വയസിൽ വിവാഹം നടന്നതിന്‍റെ പേരിൽ ഇ.എം.എസിനെയോ മാതാവിനെയോ ആരെങ്കിലും അവഹേളിക്കുകയോ പരിഹസിക്കുകയോ ഇകഴ്ത്തുകയോ ചെയ്യാറുണ്ടോ എന്നും ബഹാവുദ്ദീൻ നദ്‍വി ചോദിച്ചു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വി സിയാണ് ഡോ. ബഹാവുദ്ദീന്‍ നദ്‌വി.
ബഹാവുദീൻ നദ്‌വിക്ക് പിന്തുണയുമായി എസ്.വൈ.എസ് നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തി. നദ്‌വി പറഞ്ഞതിൽ തെറ്റില്ല. ബഹുഭാര്യത്വത്തെ എതിർക്കുന്ന പലരും ജീവിതത്തിൽ ബഹുഭാര്യത്വം ഉള്ളവരാണ്. ബഹുഭാര്യത്വം മോശം എന്നല്ല നദ്‌വി പറഞ്ഞത്. ഇസ്ലാമിലെ ബഹുഭാര്യത്വത്തെ എതിർക്കുന്നത് കാപട്യമാണ് എന്ന് ബോധ്യപ്പെടുത്തുകയാണ്. മന്ത്രിമാരെയോ മറ്റ് ജനപ്രതിനിധികളെയോ അടിച്ചു ആക്ഷേപിച്ചതല്ലെന്നും നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി.
SUMMARY: ‘Ministers and representatives have ‘wives in charge’ in addition to their wives’; Samastha leader Dr. Bahauddin Nadvi makes controversial remarks