പാട്‌ന: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ടെലഗ്രാഫ് എഡിറ്ററുമായ സംഘര്‍ഷന്‍ താക്കൂര്‍ അന്തരിച്ചു. 63 വയസായിരുന്നു. കുറച്ച് കാലമായി അസുഖ ബാധിതനായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രാഷ്ട്രീയ പത്രപ്രവർത്തകരിൽ ഒരാളായി അറിയപ്പെടുന്ന താക്കൂർ ദി ടെലിഗ്രാഫിന് പുറമേ ദി ഇന്ത്യൻ എക്സ്പ്രസ്, തെഹൽക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവർത്തിച്ചിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
1962ല്‍ പാട്‌നയിലായിരുന്നു സംഘര്‍ഷന്‍ താക്കൂറിന്റെ ജനനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജനാര്‍ധന്‍ താക്കൂറിന്റെ മകനാണ്. 1984ല്‍ സണ്‍ഡേ മാഗസിനിലൂടെയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. നിര്‍ഭയമായ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങാണ് സംഘര്‍ഷന്‍ താക്കൂറെന്ന മാധ്യമപ്രവര്‍ത്തകനെ ശ്രദ്ധേയമാക്കിയത്. കാര്‍ഗില്‍ യുദ്ധം, കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ബിഹാറിലെ രാഷ്ട്രീയ ഭൂമിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ടിങ്ങുകള്‍ എന്നിവ ഏറെ ദേശീയ ശ്രദ്ധനേടി. ഭോപ്പാല്‍ ഗ്യാസ് ദുരന്തം, 1984ലെ കലാപം, ഇന്ദിരാഗാന്ധിയുടെ കൊലപാതകം, ശ്രീലങ്കന്‍ യുദ്ധം, മാല്‍ദ്വീപ് അട്ടിമറി എന്നിവയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2001ല്‍ പ്രേം ഭാട്ടിയ പുരസ്‌കാരവും 2003ല്‍ അപ്പന്‍ മേനോന്‍ ഫെല്ലോഷിപ്പും കരസ്ഥമാക്കി.
SUMMARY: The Telegraph editor Sangharshan Thakur passes away















