ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് ഡ്രഡ്ജർ ഇന്നെത്തും. ദൗത്യത്തിനായി ഗോവയിൽ നിന്ന് ഇന്നലെയാണ് ഡ്രഡ്ജർ പുറപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡ്രഡ്ജറിന്റെ യാത്ര ഇന്നലെ വൈകീട്ടോടെ നിർത്തിവെച്ചിരുന്നു. ഇന്ന് കാർവാർ തീരത്ത് എത്തിയതിന് ശേഷം കാറ്റിന്റെ ഗതിയും, തിരമാലകളുടെ ഉയരവും, മഴക്കോളും നിരീക്ഷിച്ച ശേഷമായിരിക്കും ഡ്രഡ്ജർ ഷിരൂരിലേക്ക് തിരിക്കുക.
തുടർന്ന് അടുത്ത ദിവസങ്ങളിലായിരിക്കും അർജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുന്നത്. നാവികസേനയുടെ സോണാർ പരിശോധനയിൽ ലോഹ ഭാഗങ്ങൾ കണ്ടെത്തിയ ഇടത്താണ് ആദ്യഘട്ട തിരച്ചിൽ നടത്തുക. അതേസമയം അർജുന്റെ കുടുംബവും, ലോറിയുടെ ഉടമയും വരും ദിവസങ്ങളിൽ ഷിരൂരിലെത്തിയേക്കും.
മർമ ഗോവയിലുള്ള തുറമുഖത്തു നിന്ന് ചൊവ്വാഴ്ച പുലർച്ചെ യാത്ര തിരിച്ച ഡ്രഡ്ജർ വെസൽ വൈകിട്ടോടെ ഉത്തര കന്നഡ ജില്ലയുടെ തീര അതിർത്തിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കാറ്റിന്റെ വേഗം കൂടിയതോടെ ഡ്രെഡ്ജർ വെസലിന്റെ യാത്ര തടസപ്പെട്ടു. ഇതോടെ സുരക്ഷിതമായ ഇടത്ത് നിർത്തി ബുധനാഴ്‌ച പുലർച്ചയോടെ യാത്ര തുടരാൻ തീരുമാനിക്കുകയായിരുന്നു. ഡ്രഡ്ജർ എത്തുന്നതോടെ ഗംഗാവലി പുഴയിൽ തിരച്ചിൽ പുനരാരംഭിക്കാനുള്ള നടപടികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടം തുടങ്ങി.
ലോറിയുടെ മീതെ പതിച്ച മുഴുവൻ മണ്ണും പാറകല്ലുകളും പൊടിച്ച് വെള്ളത്തോടൊപ്പം നീക്കം ചെയ്യുന്നതാണ് ആദ്യഘട്ടം. ഇതിനു മൂന്നു മുതൽ 7 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് ഷിപ്പിംഗ് കമ്പനി കണക്കു കൂട്ടുന്നത്. അതേസമയം ഷിരൂർ ദൗത്യം സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് ഇന്ന് കർണാടക സർക്കാർ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും. ലോറി കണ്ടെത്തും വരെ ഡ്രഡ്ജർ ഉപയോഗിച്ചുളള തിരച്ചിൽ നിർത്തരുതെന്ന് അർജുന്റെ കുടുംബം കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Drudger machine for Arjun rescue mission to reach shirur today