ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40) സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗുഡ് സ്വദേശി പൂക്കച്ചവടക്കാരി മഞ്ജുള (29), ബെംഗളൂരു സ്വദേശി ലക്ഷ്മി (49) എന്നിവരാണ് വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. വ്യാഴാഴ്ച രാത്രി 8.45-ഓടെയാണ് സ്ഫോടനമുണ്ടായത്. ബലൂൺ വിൽപ്പനക്കാരൻ സിലിണ്ടർ ഉപയോഗിച്ച് ബലൂണുകൾ നിറയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തില്‍ പരുക്കേറ്റ കൊൽക്കത്ത സ്വദേശി ഷാഹിന ഷാബർ (54), റെനെബെന്നൂർ സ്വദേശി കൊത്രേഷ് ബീരപ്പ ഗട്ടർ, ബന്ധുവായ വേദശ്രീ, മരിച്ച ലക്ഷ്മിയുടെ ബന്ധു രഞ്ജിത വിനോദ് (30) എന്നിവർ ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ കൊത്രേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബലൂൺ വിൽപ്പനക്കാരനായ മരിച്ച സലീമിനെതിരെ ദേവരാജ പോലീസ് കേസെടുത്തു.
മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, മൈസൂരു ഡിസി ജി. ലക്ഷ്മികാന്ത് റെഡ്ഡി, പോലീസ് കമീഷണർ സീമ ലട്കർ എന്നിവർ കെ .ആർ ആശുപത്രിയിൽ എത്തി പരുക്കേറ്റവരെ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. എൻ.ഐ.എ സംഘം സംഭവസ്ഥലം സന്ദർശിക്കുകയും സിറ്റി പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സലീമിനൊപ്പം ഉണ്ടായിരുന്ന രണ്ടു പേരെ സിറ്റി പോലീസും എൻ.ഐ.എയും ചോദ്യം ചെയ്തു.
SUMMARY: Explosion near Mysore Palace gate; Death toll rises to three














