തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം രണ്ട് ദിവസത്തിനിടെ ആരംഭിച്ച പരിശോധനയിൽ ഭൂരിഭാഗവും സ്വകാര്യ ബസുകളാണ് നിയമലംഘനത്തിന് പിടിയിലായത്. ‘പിടിച്ചെടുത്ത 390 എയർ ഹോണുകൾ ഉടൻ നശിപ്പിച്ചു കളയും’ എന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. പിഴയിനത്തിൽ മാത്രം 5,11,000 രൂപയാണ് ഈ ദിവസങ്ങളിൽ ഈടാക്കിയത്.
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ കഴിഞ്ഞദിവസമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് അനധികൃത ഹോണുകള്‍ കണ്ടെത്താനുള്ള പരിശോധന നടത്തുക.
കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കി. ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.അനധികൃത ഹോണുകള്‍ക്കെതിരെ ഹൈക്കോടതിയും മോട്ടോര്‍ വാഹന വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
SUMMARY: Extensive inspection to find illegal air horns; 390 seized in two days