കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തത്.ഉയർന്ന വിജയം നേടാമെന്ന് പറഞ്ഞ് കുട്ടിയെ ഒറ്റയ്ക്ക് മുറിയില്‍ കൊണ്ടുപോയി സ്വകാര്യ ഭാഗങ്ങളില്‍ സ്പർശിച്ചതായാണ് പരാതി. കുട്ടിയുടെ ശരീരത്തില്‍ ഏകദേശം ഏഴോളം ചരടുകളും ഇയാള്‍ കെട്ടിയിരുന്നു.
കുട്ടി അമ്മയോട് വിവരം അറിയിച്ചതിനെത്തുടർന്ന് അവർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കുകയും ചെയ്തു. മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞാണ് ഷിനുവിൻ്റെ അടുത്തേക്ക് എത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പൂജ ചെയ്യാൻ കുറഞ്ഞ പൈസയേ ആകുകയുള്ളൂവെന്ന് ഷിനു പറഞ്ഞിരുന്നു.
ആദ്യം ഒറ്റയ്ക്ക് വന്ന് കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് മകളെയും കൂട്ടി എത്തിയത്. സംഭവത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ഷിനുവിൻ്റെ മുറിയില്‍ നിന്ന് പൂജാ സാധനങ്ങള്‍ക്കൊപ്പം വടിവാളും ചൂരലുകളും ചരടുകളും മറ്റും കണ്ടെടുത്തു. ‘ശംഖ് ജ്യോതിഷം’ എന്ന പേരിലാണ് ഇയാളുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ബാധ ഒഴിപ്പിക്കുക എന്ന പേരില്‍ ഇയാള്‍ ചൂരല്‍പ്രയോഗവും നടത്താറുണ്ടെന്നാണ് വിവരം.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ എത്തിയിരുന്നുവെന്ന് അവിടത്തെ ജീവനക്കാരി പറയുന്നു. നേരത്തെ ടൈല്‍സ് പണിയെടുത്താണ് ഷിനു ജീവിച്ചിരുന്നത്. കുറച്ച് കാലം മുമ്പാണ് സ്വാമിയുടെ വേഷം കെട്ടി തട്ടിപ്പ് തുടങ്ങിയത്. 10,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഇയാള്‍ പൂജയ്ക്ക് ഫീസ് ഈടാക്കിയിരുന്നത്. ആളുകളെ കൊണ്ടുവന്നാല്‍ കമ്മീഷൻ നല്‍കാറുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
SUMMARY: Fake Swami arrested for attempting to rape 11-year-old girl on the pretext of witchcraft













