ബെംഗളൂരു: പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാലും ഉപരിപഠനത്തിനുള്ള ചെലവുകൾ വഹിക്കാൻ പിതാവിന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി. നീറ്റ് പിജി മെഡിക്കൽ പ്രവേശനത്തിന് തുക നൽകാൻ വിദ്യാർഥിയുടെ പിതാവിനോട് നിർദ്ദേശിച്ച വിചാരണക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്‌സിന്റെ വാര്‍ഷിക ഫീസായി 16 ലക്ഷം രൂപ നല്‍കണമെന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മംഗളൂരു സ്വദേശിയായ 53കാരന്‍ നല്‍കിയ റിവിഷന്‍ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എച്ച് പി സന്ദേഷ് വിധി പ്രസ്താവിച്ചത്.
മകള്‍ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ബാങ്കുവായ്പയെടുത്ത് വിദ്യാഭ്യാസം തുടരാനാകുമെന്നായിരുന്നു പിതാവിന്റെ ഹര്‍ജിയിലെ വാദം. എന്നാല്‍ ഇതുകൊണ്ടുമാത്രം വിചാരണക്കോടതിയുടെ വിധി തള്ളിക്കളയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മംഗളൂരു ഫാദർ മുള്ളേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷനിൽ എം.ഡി ഡെർമറ്റോളജി കോഴ്‌സിനു ചേര്‍ന്ന വിദ്യാര്‍ഥിയാണ് അച്ഛന്‍ ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചത്. കോടതി അനുകൂല ഉത്തരവ് നല്‍കുകയും ചെയ്തു. പക്ഷേ, പിതാവ് ഇതിനെതിരെ സെഷന്‍സ് കോടതിയെ സമീപിച്ചു. മകള്‍ ഹര്‍ജി നല്‍കിയപ്പോള്‍ പ്രായപൂര്‍ത്തിയായെന്നും അതിനാല്‍ പണം നല്‍കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. എംബിബിഎസ് ഫീസിന്റെ മുഴുവന്‍ തുകയും നല്‍കിയതാണെന്നും പിജി കോഴ്‌സ് മകള്‍ സ്വയം തെരഞ്ഞെടുത്തതാണെന്നും വാദിച്ചു. മെഡിക്കൽ ഉപരിപഠനം ഡോക്ടറുടെ കരിയറിൽ വളരെ നിർണായകമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി പിതാവ് നൽകിയ ഹർജി തള്ളുകയായിരുന്നു.
SUMMARY: Father must bear expenses of daughter’s higher education even after she turns 18: Karnataka High Court
















