ന്യൂഡല്‍ഹി: നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ വിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ ആയുധമാക്കി പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിവാദമാക്കി രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തെ മനഃപൂര്‍വം തടസം സൃഷ്ടിക്കുകയാണെന്നും പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. വിഷയത്തില്‍ സമഗ്രമായ ചർച്ചയ്ക്ക് സർക്കാർ നൂറ് ശതമാനം തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടും, ജനാധിപത്യപരമായ ചർച്ചകള്‍ക്ക് പകരം രാഷ്ട്രീയ നാടകങ്ങളാണ് കോണ്‍ഗ്രസ് തിരഞ്ഞെടുക്കുന്നതെന്ന് ‘എക്‌സി’ല്‍ (X) പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ ധർണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും പൊതുജനങ്ങള്‍ക്ക് വലിയ അസൗകര്യമുണ്ടാക്കുന്നതുമായിരുന്നുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരമായി വാർത്തകളില്‍ ഇടം പിടിക്കാനും പാർലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വിദ്യാർത്ഥികളെ ഇത്തരം രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കുള്ള ആയുധങ്ങളാക്കരുത്.
വെറും മുദ്രാവാക്യങ്ങള്‍ക്കും ബഹളങ്ങള്‍ക്കും പകരം വ്യക്തമായ പരിഹാരവും ഉറപ്പുമാണ് അവർ അർഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് യുവാക്കള്‍ ഉന്നയിക്കുന്ന എല്ലാ ന്യായമായ ആശങ്കകളും സഭയില്‍ ചർച്ച ചെയ്യാനും പരിഹരിക്കാനും കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
SUMMARY: ‘Rahul Gandhi is using students as political weapons’: Union Education Minister Dharmendra Pradhan
















