ചെന്നൈ: ഇന്ത്യയിലെ ‘ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ്’ എന്നറിയപ്പെടുന്ന പ്രശസ്ത ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
1986-ല്‍ ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോപ്ലാസ്റ്റി നടത്തിയത് ഡോ. മാത്യു സാമുവല്‍ കളരിക്കലാണ്. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്‌റ്റെന്‍ഡിംഗ്, കൊറോണറി സ്‌റ്റെന്‍ഡിംഗ് തുടങ്ങിയവയില്‍ വിദഗ്ദനായിരുന്നു. ശരീരത്തില്‍ സ്വാഭാവികമായി ലയിച്ചുചേരുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്ത ബയോ റിസോര്‍ബബിള്‍ സ്‌റ്റെന്റുകളുടെ ഉപയോഗത്തിന് തുടക്കം കുറിച്ചത് മാത്യു സാമുവലാണ്. ഇലക്ട്രോണിക് ആല്‍ഗോമീറ്റര്‍, ജുഗുലാര്‍ വെനസ് പ്രഷര്‍ സ്‌കെയില്‍ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്റും അദ്ദേഹം നേടി. ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, മുംബൈ സൈഫി ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രശസ്ത ആശുപത്രികളിൽ ഡോ. മാത്യു സാമുവൽ സേവനം ചെയ്തു.
ഡോ. മാത്യു സാമുവലാണ് നാഷണല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുളള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അദ്ദേഹം ആദരിക്കപ്പെടുന്നത്. 2000-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു.
സംസ്‌കാരം ഏപ്രില്‍ 21-ന് കോട്ടയത്തുളള സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പളളിയില്‍ നടക്കും. ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.
<BR>
TAGS :OBITUARY
SUMMARY : Father of Indian Angioplasty Dr. Mathew Samuel Kalarikal passed away