ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതി കേസിൽ മുഖ്യ സൂത്രധാരൻ മുൻ മന്ത്രി ബി. നാഗേന്ദ്രയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ബെംഗളൂരുവിലെ പ്രത്യേക പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്റ്റ് (പിഎംഎൽഎ) കോടതിയിൽ ഇതിനകം കേസുമായി ബന്ധപ്പെട്ട കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ജയിലിൽ കഴിയുന്ന മുൻ മന്ത്രി ബി. നാഗേന്ദ്രയെയാണ് കേസിലെ പ്രധാന പ്രതിയായി ഇഡി കുറ്റപത്രത്തിൽ ചേർത്തിരുന്നത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കേസിൽ നേരത്തെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ നിന്നും വ്യത്യസ്തമാണിത്. ആദ്യം സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ നാഗേന്ദ്രയുടെ പേര് പരാമർശിച്ചിരുന്നില്ല.
കോർപറേഷൻ അഴിമതി, അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യ എന്നിവയുമായി ബന്ധപ്പെട്ട് എസ്ഐടി കഴിഞ്ഞ മാസം രണ്ട് പ്രത്യേക കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. മുൻ മന്ത്രി നാഗേന്ദ്രയെയും ആദിവാസി ക്ഷേമ ബോർഡ് ചെയർമാനും കോൺഗ്രസ് എംഎൽഎയുമായ ബസനഗൗഡ ദദ്ദാലിനെയും ഇത്തവണ ഇഡി കുറ്റപത്രത്തിൽ അഴിമതിയുടെ സൂത്രധാരൻ എന്നാണ് വിശേഷിപ്പിച്ചത്.
നാഗേന്ദ്രയുടെ നിർദേശപ്രകാരമാണ് പണത്തിൻ്റെ മുഴുവൻ ഇടപാടുകളും നടന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 കോടി രൂപ ദുർവിനിയോഗം ചെയ്‌തുവെന്ന വസ്തുതയും കുറ്റപത്രം വെളിപ്പെടുത്തിയിരുന്നു. ബെംഗളൂരു, ബെള്ളാരി എന്നിവിടങ്ങളിൽ നിന്ന് സംസ്ഥാനത്തിനു പുറത്തുള്ള വിവിധ സ്ഥലങ്ങളിലേക്കാണ് പണം എത്തിച്ചത്. കോർപറേഷൻ അക്കൗണ്ട് സൂപ്രണ്ട് ചന്ദ്രശേഖരൻ്റെ ആത്മഹത്യയെ തുടർന്നാണ് ക്രമക്കേടുകൾ പുറത്തുവന്നത്. ചന്ദ്രശേഖരൻ തൻ്റെ മരണക്കുറിപ്പിൽ മന്ത്രിയുടെയും മറ്റ് പ്രതികളുടെയും പേരുകൾ പരാമർശിച്ചിരുന്നു.
TAGS: KARNATAKA | B NAGENDRA
SUMMARY: Karnataka Cong MLA B Nagendra ‘mastermind’ of Valmiki scam, ED