മൂവാറ്റുപുഴ: വൻകിട കമ്പനികളുടെ സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലർ നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്ത് ഉടനീളം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കുടയത്തൂർ സ്വദേശിയായ അനന്തു കൃഷ്ണ(26)ൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവിധ പദ്ധതികളുടെ പേരിൽ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് ഇയാൾ നടത്തിയതായാണ് വിവരം. അനന്തു കൃഷ്ണന്റെ അറസ്റ്റിന് പിന്നാലെ തട്ടിപ്പിനിരയായെന്ന പരാതിയുമായി 1,200 ഓളം സ്ത്രീകൾ രംഗത്തെത്തിയിരുന്നു.
ഉൽപ്പന്നത്തിന്റെ പകുതി തുക അടച്ചാൽ ബാക്കി തുക ബഹുരാഷ്ട്ര കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. വിമണ്‍ ഓണ്‍ വീല്‍സ് എന്ന പദ്ധതിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. പണം അടച്ച് 45 ദിവസത്തിനുള്ളില്‍ വാഹനം ലഭ്യമാകുമെന്നും ഇയാള്‍ വാഗ്ദാനം നല്‍കിയിരുന്നു. അനന്തു കൃഷ്ണന്റെ വാക്കുകള്‍ വിശ്വസിച്ച സ്ത്രീകള്‍ ഇയാളുടെ സ്ഥാപനത്തിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നല്‍കിയത്.
ടൂവീലറിന് പുറമേ, തയ്യല്‍ മെഷീന്‍, ലാപ് ടോപ്പ് തുടങ്ങിയവയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. ഇതിലൂടെ ആളുകളുടെ വിശ്വാസം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ് നടത്തിയത്. പണം നല്‍കി 45 ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും ഇയാളെ നേരിട്ട് സമീപിച്ച് കാര്യങ്ങള്‍ തിരക്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. രണ്ടും മൂന്നും തവണ അന്വേഷിച്ചിട്ടും വാഹനം ലഭിക്കാതെ വന്നതോടെ പലരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അനന്തു കൃഷ്ണന് എതിരെ പോലീസ് നേരത്തെ 3 തട്ടിപ്പു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
<br>
TAGS : CHEATING | ARRESTED
SUMMARY : Fraudsters promise to give two-wheeler for half price. Main accused arrested