ബെംഗളൂരു: മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രി ബി. നാഗേന്ദ്രയെ വിചാരണ ചെയ്യാൻ അനുമതി നൽകി ഗവർണർ താവർചന്ദ് ഗെലോട്ട്. നാഗേന്ദ്രയെ കുറ്റവിചാരണ ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഗവർണറുടെ അനുമതി തേടിയതിനെ തുടർന്നാണിത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് വാൽമീകി കോർപറേഷനിൽ നടന്നത്. കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിലാണ് നിലവിലെ ബെള്ളാരി എംഎൽഎ കൂടിയായ നാഗേന്ദ്രയ്ക്ക് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്.
അഴിമതിയിൽ പങ്കുണ്ടെന്ന ആരോപണത്തെത്തുടർന്ന് കഴിഞ്ഞ വർഷം ജൂണിൽ അദ്ദേഹം പട്ടികവർഗ ക്ഷേമ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്‍റെ അക്കൗണ്ടന്‍റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്‍റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയ ശേഷമാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്. പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അന്ന് ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
TAGS: KARNATAKA | VALMIKI SCAM
SUMMARY: Karnataka Governor sanctions prosecution of ex-minister B Nagendra in Valmiki scam