കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ സാമ്പത്തിക ഓഡിറ്റില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഓണ്‍ലൈൻ വഴിപാടുകളിലും ഡിജിറ്റല്‍ പണമിടപാടുകളിലും കൃത്യതയില്ലെന്നും ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതർ കൈമാറുന്നില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു.
കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടന്നിട്ടില്ലെന്നും 2011-12 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകള്‍ നിലവിലുണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.
വഴിപാടായി ലഭിച്ച സ്വർണം, വെള്ളി പാത്രങ്ങള്‍, കുങ്കുമം തുടങ്ങിയവയുടെ കണക്കുകള്‍ കൃത്യമായ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റർമാർ കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ കർശനമായ സുതാര്യത ഉറപ്പാക്കണമെന്ന് കർശന നിർദ്ദേശം നല്‍കിയ ഹൈക്കോടതി, നിലവിലെ ഓഡിറ്റ് പുരോഗതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടു.
SUMMARY: ‘Serious lapses in Guruvayur Temple audit’; High Court notes that valuable items have not been inspected for 43 years.
















