വാഷിങ്ടണ്‍: എച്ച് വണ്‍ ബി വിസയ്ക്ക് യു.എസ് ഏര്‍പ്പെടുത്തിയ ഒരു ലക്ഷം ഡോളര്‍ ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ഇന്ത്യന്‍ സമയം രാവിലെ ഒന്‍പതരയ്ക്കാണ് നിബന്ധന നിലവില്‍ വരിക. അതേസമയം എച്ച് വൺ ബി വിസയിൽ അമേരിക്ക വ്യക്തത വരുത്തിയിട്ടുണ്ട്. ഒരു ലക്ഷം ഡോളർ എന്ന ഉയർന്ന നിരക്ക് പുതിയ അപേക്ഷകർക്ക് മാത്രമേ ബാധകമാകൂവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് വ്യക്തമാക്കി. നിലവിലെ വിസ പുതുക്കുന്നതിനോ നിലവിൽ വിസയുള്ളവർക്കോ അധിക ഫീസ് നൽകേണ്ടതില്ല. അമേരിക്കയ്ക്ക് പുറത്തുള്ള എച്ച് വണ്‍ ബി വിസക്കാര്‍ക്ക് തീരുമാനം ബാധകമാകില്ലെന്ന് യു.എസ് അധികൃതര്‍ അറിയിച്ചു.
എച്ച്-1 ബി വിസ പദ്ധതിയുടെ ദുരുപയോഗം ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം. കുടിയേറ്റം തടയുന്നതിനും രാജ്യത്തേക്ക് വരുന്ന വിദേശികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടികൾ. വിസ ദുരുപയോഗം വഴി അമേരിക്കന്‍ തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് തടയാനും ഏറ്റവും മികച്ച വിദേശ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കുന്നതിനും വേണ്ടിയാണ് ഉയർന്ന ഫീസ് ഏർപ്പെടുത്തിയതെന്നാണ് ട്രംപ് ഇതിനെ ന്യായീകരിക്കുന്നത്.
അതേസമയം എച്ച് വൺ ബി വീസാ നിരക്ക് വർധന സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ചൂണ്ടിക്കാട്ടി കൂടിയാലോചനകൾ അനിവാര്യം എന്നാണ് ഇന്ത്യയുടെ നിലപാട്. തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് നടപടിയിൽ ട്രംപ് ഒപ്പുവച്ചു.എച്ച് 1 ബി വീസയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയായതിനാൽ, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന നടപടിയാണിത്. എച്ച് വൺ ബി വിസയെ ആശ്രയിക്കുന്ന വ്യവസായങ്ങളെ പുതിയ നയം സാരമായി ബാധിക്കും. മൂന്നു വർഷത്തേക്ക് സാധുതയുള്ളതും മൂന്നു വർഷത്തേക്ക് കൂടി പുതുക്കാനാകുന്നതുമായ വർക്ക് വിസയായ എച്ച് 1 ബി വിസയ്ക്ക് ഇനി മുതൽ 88 ലക്ഷം രൂപയിലേറെ ചെലവേറും. 71 ശതമാനത്തോളം എച്ച് 1 ബി വിസ ഉടമകൾ ഇന്ത്യക്കാരായതിനാൽ ഇന്ത്യക്കാരെയാണ് നയം സാരമായി ബാധിക്കുക.
ഐടി മേഖലയിലടക്കം അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഇന്ത്യക്കാർക്ക് തീരുമാനം തിരിച്ചടിയാകും. വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന കമ്പനികളിലെ നിയമനത്തിനുള്ള എച്ച് വൺ ബി വിസകൾക്ക് ചെലവേറുന്നത് തൊഴിൽദാതാക്കൾക്ക് തലവേദയാകും. വലിയ മുതൽ മുടക്കിൽ വിദേശികളെ കൊണ്ടുവരുന്നതിൽ നിന്ന് കമ്പനികൾ വിട്ടുനിന്നേക്കും. ട്രംപിന്റെ നിർദേശം വന്നതോടെ നാളെ തിരികെയെത്തണമെന്ന് വിദേശ ജീവനക്കാർക്ക് ടെക് ഭീമൻ മൈക്രോസോഫ്റ്റ് നിർദേശം നൽകിയിട്ടുണ്ട്.
SUMMARY: H1B visa reform effective from today