ബെംഗളൂരു: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. മലനാട്, തീരദേശ,വടക്കന്‍ ജില്ലകളിലാണ് മഴ കനത്ത നാശമുണ്ടാക്കിയാത്. ഒട്ടേറെ വീടുകളും പാലങ്ങളും റോഡുകളും തകർന്നു. ശിവമോഗയിലും ചിക്കമഗളൂരുവിലും ബെളഗാവിലും കനത്ത നാശനഷ്ടങ്ങളാണ് മഴ മൂലം സംഭവിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് കർണാടകയിൽനിന്ന് ഗോവയിലേക്കുള്ള നാല് റോഡുകൾ അടച്ചിട്ടു. ബെളഗാവി ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 748-ന് കീഴിലുള്ള ഖാനപുർ, ജാംബോട്ടി, ചോർള വഴിയുള്ള പാതകളാണ് അടച്ചത്. നിലവിൽ ചന്ദ്ഗഢ് വഴിയുള്ള പാതയിലൂടെ മാത്രമേ വാഹനങ്ങൾക്ക് ഗതാഗത അനുമതിയുള്ളൂ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമഗളൂരു ജില്ലയിലെ 5 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം ഇന്ന് അവധി പ്രഖ്യാപിച്ചു. കലസ, ശൃംഗേരി, കൊപ്പ, നരസിംഹരാജപുര, മുഡിഗെരെ എന്നീ താലൂക്കുകളിലെ അങ്കണവാടി, പ്രൈമറി ഹൈസ്കൂൾ എന്നിവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
ഹാസൻ ജില്ലയിലെ സക്ലേഷ്‌പൂരിനടുത്തുള്ള ദേശീയപാത 75-ലെ മാരേനഹള്ളിയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ബുധനാഴ്ച അർധരാത്രി മുതൽ ബെംഗളൂരു -മംഗളൂരു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇതേത്തുടർന്ന് ബെംഗളൂരു-മംഗളൂരു ദേശീയപാത ഷിരാഡിഘട്ടിൽ മഴയ്ക്ക് ശമനമുണ്ടാകുന്നതുവരെ അടച്ചിട്ടതായി ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്. ലതാകുമാരി അറിയിച്ചു. ഹാസനിൽനിന്ന് മംഗളൂരുവിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ബേലൂർ -ചാർമാഡി -മംഗളൂരു റൂട്ട് തിരഞ്ഞെടുക്കണം. അതുപോലെ, മംഗളൂരുവിൽനിന്നുള്ളവർക്ക് സംപാജെ – ചാർമാഡി ഘട്ട് -ബേലൂർ റൂട്ടിലൂടെ ബെംഗളൂരുവിലെത്താമെന്നും കെ.എസ്. ലതാകുമാരി അറിയിച്ചു.
SUMMARY: Heavy rains; heavy damage, four roads closed due to flooding