തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസറഗോഡ് ജില്ലയിലും ആലപ്പുഴ കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. വടക്കൻ കേരളത്തിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര മേഖലയിലും തീരം മേഖലയിലും ജാഗ്രത തുടരണം. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
കനത്ത മഴയിൽ ഇന്നലെ മൂന്നു മരണം. പാലക്കാട്ട് വീടിന്റെ ചുമര് ഇടിഞ്ഞുവീണ് മണ്ണാർക്കാട് മണലടി ലക്ഷംവീട് റാവുത്തർ വീട്ടിൽ പാത്തുമ്മബിയും (80), കാസറഗോഡ് തോട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർഥി സുൽത്താനും (എട്ട്) മരിച്ചു. ആലപ്പുഴ ബീച്ചിൽ തിരയിൽപെട്ട് കാണാതായ കൊട്ടാരച്ചിറയിൽ ഡോൺ തോമസ് ജോസഫിന്റെ (15) മൃതദേഹം തീരത്തടിഞ്ഞു.
കാസറഗോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നതിനാൽ ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് കടലാക്രമണം രൂക്ഷമായതിനാൽ തീരദേശത്തും റെഡ് അലർട്ടാണ്. മത്സ്യബന്ധനം പാടില്ല.
വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉന്നതികളിലും നഗറുകളിലും പ്രത്യേക ശ്രദ്ധ പുലർത്താൻ മന്ത്രി ഒ.ആർ.കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദുർഘട മേഖലകളിലെ ഉന്നതികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദ്ദേശിച്ചു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആവശ്യമായി വന്നാൽ മാറി താമസിക്കാൻ തയ്യാറാകണമെന്നും ഈ മേഖലകളിൽ കഴിയുന്നവരോട് മന്ത്രി അഭ്യർഥിച്ചു.
SUMMARY: Heavy rains to continue; Rain warning in ten districts, orange alert in two districts