കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ അടിയന്തര നടപടിയെടുത്തില്ലെന്നും മൂന്ന് വര്‍ഷം എന്തെടുക്കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവെച്ച കവറില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. ഇത് സിനിമ മേഖലയിലെ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് കൈമാറാന്‍ ഹൈകോടതി നിര്‍ദേശം നല്‍കി. നടപടികളില്‍ തിടുക്കം പാടില്ലെന്ന് നിർദേശിച്ച കോടതി എഫ്‌ഐആർ വേണോ എന്ന് റിപ്പോർട്ട് പരിശോധിച്ചുമാത്രം തീരുമാനിക്കാമെന്നും അഭിപ്രായപ്പെട്ടു.
സർക്കാർ നിഷ്ക്രിയത്വം കാണിച്ചെന്ന് കോടതി കുറ്റപ്പെടുത്തി. മൂന്നു വർഷം സർക്കാർ നടപടിയെടുത്തില്ലെന്നത് ആശ്ചര്യമുളവാക്കുന്നതാണ്. റിപ്പോർട്ടില്‍ ബലാത്സംഗം, പോക്സോ കേസുകള്‍ റജിസ്‌റ്റർ ചെയ്യാനുള്ള വസ്തുതയുണ്ട്. കേസെടുക്കാനുള്ള സാഹചര്യമില്ലെന്ന സർക്കാർ വാദം എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് കമ്മിറ്റി വച്ചതെന്നും റിപ്പോർട്ടില്‍ പരാതിക്കാരെ കുറിച്ചോ പരാതി എന്തെന്നോ ഇല്ലെന്നായിരുന്നു സർക്കാർ വാദം. 2021ല്‍ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
TAGS : HEMA COMMITTEE | HIGHCOURT
SUMMARY : Hema Committee Report; High Court criticizes the government