ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31 ആയിരുന്നത് വിവിധ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. അതേസമയം പുതുക്കിയ സമയപരിധി അവസാനിക്കാനിരിക്കേ, നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയപരിധി നീട്ടണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനൽ അസോസിയേഷനുകൾ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതിയിട്ടുണ്ട്. എന്നാൽ കേന്ദ്രപ്രത്യക്ഷ നികുതി ബോർഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.
സമയപരിധി നീട്ടുമെന്ന് പ്രതീക്ഷിച്ച് റിട്ടേൺ സമർപ്പിക്കാതിരിക്കുന്നത് അബദ്ധമായിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിശ്ചിത സമയത്ത് റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകർ 5,000 രൂപ പിഴ നൽകേണ്ടി വരും.
ആറ് കോടിയിലധികം റിട്ടേണുകൾ ഇതുവരെ ലഭിച്ചതായി ആദായ നികുതി വകുപ്പ് അറിയിച്ചു. ഐ.ടി.ആർ ഫയലിങ്, നികുതി അടക്കൽ, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്നും കൂടാതെ കാളുകൾ, ലൈവ് ചാറ്റുകൾ, വെബ്എക്സ് സെഷനുകൾ, ട്വിറ്റർ/എക്സ് എന്നിവയിലൂടെ പിന്തുണ നൽകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ വർഷം ജൂലൈ 31 വരെ 7.28 കോടി ഐ.ടി.ആറുകളാണ് ഫയൽ ചെയ്തത്.
SUMMARY: Income tax return: Last day tomorrow