ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ ശരണ്‍ സിങ് നടത്തിയ പരാമര്‍ശങ്ങളോട് കടുത്ത ഭാഷയില്‍ വിനേഷ് പ്രതികരിച്ച് വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണ്‍ എന്നാല്‍ രാജ്യമല്ല. എന്‍റെ രാജ്യം എനിക്കൊപ്പമുണ്ടാകും. എന്‍റെ പ്രിയപ്പെട്ടവര്‍ എനിക്കൊപ്പമുണ്ട്. അവരാണ് എനിക്ക് വലുത്. ബ്രിജ് ഭൂഷണ്‍ എന്നെ സംബന്ധിച്ചിടത്തോളം യാതൊരു പ്രാധാന്യവുമില്ലാത്ത വ്യക്തിയാണ്. എന്നോടൊപ്പം നില്‍ക്കുന്ന ജനങ്ങളുടെ അനുഗ്രഹത്തോടെ ഈ പോരാട്ടം താന്‍ വിജയിക്കുമെന്നും ഫോഗട്ട് പറഞ്ഞു.
കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചതിന് പിന്നാലെ ഗുസ്‌തിതാരം വിനേഷ് ഫോഗട്ട് ജുലാന നിയമസഭ മണ്ഡലത്തിൽ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു. തനിക്കെതിരെ വനിത ഗുസ്‌തി താരങ്ങള്‍ ഉയര്‍ത്തിയ ലൈംഗിക ആരോപണങ്ങളില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്ന് വിനേഷിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തോടെ വ്യക്തമായിരിക്കുന്നുവെന്നാണ് ബ്രിജ് ഭൂഷണ്‍ ആരോപിച്ചത്. പിന്നീട് നടന്ന പ്രതിഷേധങ്ങളിലും ഗൂഢാലോചനയുണ്ടെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
തന്‍റെ പ്രചാരണത്തിന് എത്തുന്നവര്‍ കേവലം കാഴ്‌ചക്കാരല്ല, മറിച്ച് തന്‍റെ സ്വന്തക്കാരാണെന്നും വിനേഷ് അവകാശപ്പെട്ടു. ഇതൊരു പുതുജീവിതത്തിനായുള്ള പോരാട്ടമാണ്. തന്‍റെ രാജി റെയില്‍വേ സ്വീകരിച്ചതോടെ ഇനി നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും വിനേഷ് വ്യക്തമാക്കി. ദേശീയതലത്തില്‍ വിജയകരമായി മത്സരിച്ചാണ് താന്‍ യോഗ്യത തെളിയിച്ചതെന്ന് ബ്രിജ് ഭൂഷന്‍റെ പരാമര്‍ശത്തിന് ഫോഗട്ട് മറുപടി നല്‍കി. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദിവസം രാജ്യം നല്‍കിയ സ്‌നേഹത്തില്‍ തന്നെ മെഡല്‍ നേടാനാകാതെ പോയ സങ്കടം അവസാനിച്ചു. എല്ലാ വേദനകളും അതോടെ ഇല്ലാതായെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് വിനേഷ് ഫോഗട്ടും ഗുസ്‌തിതാരം ബജ്റങ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം തന്നെ അവര്‍ക്ക് നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വവും കിട്ടി. അതേസമയം ബജ്റങ് പൂനിയയെ അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനായാണ് നിയമിച്ചിരിക്കുന്നത്.
TAGS: NATIONAL | VINESH PHOGAT
SUMMARY: India is with me, no hurry and worries says Vinesh Phogat