വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ജാര്‍ഖണ്ഡിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോൾ വന്‍ തിരിച്ചുവരവാണ് ഇന്ത്യസഖ്യം നടത്തിയിരിക്കുന്നത്. ആദ്യത്തെ ഏതാനം നിമിഷങ്ങളില്‍ എന്‍ഡിഎ മുന്നിലെത്തിയത് ഇന്ത്യ സഖ്യത്തെ ചെറുതായി ആശങ്കയിലാക്കിയെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുമുന്നണികളും നടത്തിയത്.
പിന്നീട് അങ്ങോട്ട് കാണാന്‍ സാധിച്ചത് ഇന്ത്യ സഖ്യത്തിന്റെ കുതിപ്പാണ്. 81ല്‍ 29 സീറ്റുകളില്‍ ബിജെപി ലീഡ് ഉയർത്തി നില്‍ക്കുമ്പോൾ 50 സീറ്റുകളിലും ഇൻഡ്യാ സഖ്യത്തിനാണ് ലീഡ്. ബാക്കിയുള്ള രണ്ട് സീറ്റുകളിലാണ് മറ്റു പാർട്ടികള്‍ ലീഡ് ഉയർത്തി നില്‍ക്കുന്നത്. സംസ്ഥാനത്തെ മുഖ്യമന്ത്രി ഹേമന്ത് സോറൻ 17,347 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
എക്സിറ്റ് പോള്‍ ഫലങ്ങളെ വെല്ലുവിളിച്ച് തന്നെയാണ് നിലവില്‍ ഇൻഡ്യാ മുന്നണി വിജയമുറപ്പിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എൻഡിഎക്കാണ് സംസ്ഥാനത്ത് മുൻതൂക്കം. എന്നാല്‍ ഉയർന്ന പോളിങ് ശതമാനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ഇൻഡ്യാ സഖ്യം. ജാർഖണ്ഡില്‍ 1213 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്.
രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കല്പന സോറൻ, മുൻ ബിജെപി മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടി, ജെഎംഎം വിട്ട് ബിജെപിയില്‍ എത്തിയ ചംപെയ് സോറൻ തുടങ്ങിയവരാണ് മത്സരരംഗത്ത് ഉണ്ടായിരുന്ന പ്രമുഖർ.
അടുത്തിടെ നിരവധി രാഷ്ട്രീയ ട്വിസ്റ്റുകള്‍ക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ജാർഖണ്ഡ്. ഭൂമി കുംഭകോണ കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറൻ അറസ്റ്റിലായതും ജയിലിലായതും പിന്നീട് പുറത്തിറങ്ങി വീണ്ടും മുഖ്യമന്ത്രിയായതുമെല്ലാം ജാർഖണ്ഡിലെ തിരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു.
TAGS : JHARKHAND | ELECTION
SUMMARY : Indian alliance to victory in Jharkhand