ടെഹ്റാൻ: ഇന്ത്യക്കാർ ഉടൻ തെഹ്റാൻ വിടണമെന്ന് വിദേശകാര്യമന്ത്രാലയം നിർദേശം നല്‍കി. ഏതുതരം വിസ എന്ന് പരിഗണിക്കാതെ നിർദേശങ്ങള്‍ പാലിക്കണം. തെഹ്റാനിലെ ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് നിർദേശം. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്.
ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.
അതിർത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്‌പോർട്ട് നമ്പറുകള്‍, വാഹന സവിശേഷതകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാൻ ഇറാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാൻ ആഗ്രഹിക്കുന്ന അതിർത്തിയും നല്‍കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനെ തുടർന്ന് ഇന്ത്യക്കാർ ഉടൻ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ വിടണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ടെഹ്റാൻ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.
ഇറാനിയൻ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവർ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യൻ പൗരന്മാരോടും ഇന്ത്യൻ വംശജരോടും ജാഗ്രത പാലിക്കാനും നിർദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്സ് അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും ഇന്ത്യൻ പൗരന്മാരോട് അവരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി അത് പൂരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
SUMMARY : Indians should leave Tehran immediately; Ministry of External Affairs issues advisory