ടെഹ്റാൻ: ആണവകേന്ദ്രങ്ങളിലെ അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും അരാഗ്ചി അറിയിച്ചു. ഇറാനുമേലുള്ള ആക്രമണങ്ങളെ അപലപിച്ചിട്ടുള്ള റഷ്യയെ കാര്യങ്ങൾ ധരിപ്പിക്കാനും പിന്തുണ ഉറപ്പാക്കാനുമായിരിക്കും ഇറാൻ ശ്രമിക്കുക. അമേരിക്കയുമായും യൂറോപ്യൻ നേതാക്കളുമായും ഇനി ചർച്ചയില്ലെന്ന സൂചന ഇറാൻ നൽകിയതാണ്.
അതിനിടെ ഒട്ടേറെ രാജ്യങ്ങൾ ഇറാന് ആണവായുധം നൽകാൻ തയ്യാറാണെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ മുൻ ചെയർമാൻ ദിമിത്രി മെദ്‌വദേവ് പറഞ്ഞു. ഇറാനിൽ നടത്തിയ ആക്രമണത്തിലൂടെ അമേരിക്ക പുതിയൊരു യുദ്ധത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ ആണവ നിലയങ്ങൾക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.. അടിസ്ഥാന സൗകര്യങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. നിലവിൽ ഇവിടെ നടക്കുന്ന ആണവ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ തുടരുമെന്നും ഭാവിയിൽ അത് ആണവായുധങ്ങളുടെ ഉത്പാദനമാകുമെന്നും മെദ്‌വദേവ് കൂട്ടിച്ചേർത്തു.
SUMMARY: Iran to reinforce Russia’s support after US attack; Iran’s foreign minister will hold talks with Putin tomorrow