പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. രണ്ട് വർഷമാണ് കെ ജയകുമാറിന്‍റെ കാലാവധി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് വെച്ചായിരുന്നു സത്യപ്രതിജ്ഞ.
അതേസമയം ദേവസ്വം ബോർഡ് പ്രസിഡന്റായി സ്ഥാനമേറ്റുകഴിഞ്ഞാല്‍ പ്രഥമപരിഗണന ശബരിമല തീർഥാടനത്തിനായിരിക്കുമെന്ന് കഴിഞ്ഞ ദിവസം കെ.ജയകുമാർ പറഞ്ഞു. ശബരിമലയിലെ മാനുവല്‍ പരിഷ്‍കരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കും. ദൈവവിശ്വാസിയായ താൻ ഇതൊരു ദൈവനിയോഗമായി കൂടി കണക്കാക്കുകയാണെന്നും ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭക്തരുടെ ഒരു ചില്ലിക്കാശ് പോലും നഷ്ടമാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകും. സുഗമമമായ മണ്ഡലകാല തീർഥാടനത്തിനാണ് മുൻഗണനയെന്നും ജയകുമാർ കൂട്ടിച്ചേര്‍ത്തു. നവംബർ 12 വരെയായിരുന്നു നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി. 16ന് ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ കാലാവധി 2026 ജൂണ്‍ വരെ നീട്ടാനായിരുന്നു നീക്കം.
എന്നാല്‍ ശബരിമല സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നതിന് പിന്നാലെയാണ് കാലാവധി നീട്ടാനുള്ള തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
SUMMARY: K Jayakumar takes charge as Travancore Devaswom Board President













