ഹൈദരാബാദ്: ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആര്‍എസ്) കെ. കവിത രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആര്‍.) പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. എംഎല്‍സി സ്ഥാനവും കവിത രാജിവെച്ചു.
പത്ത് ദിവസത്തെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കവിത, മുൻ ജലസേചന മന്ത്രി ടി ഹരീഷ് റാവു, മുൻ രാജ്യസഭാംഗം ജോഗിനപ്പള്ളി സന്തോഷ് റാവു എന്നിവർക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്നാണ് പാർട്ടി അവരെ സസ്പെൻഡ് ചെയ്തത്. കവിതയുടെ ബന്ധുക്കളാണ് ഇരുവരും.
ഇരുവരെയും ‘അഴിമതിയുടെ അനാക്കോണ്ടകൾ’ എന്നാണ് കവിത വിശേഷിപ്പിച്ചത്. കാലേശ്വരം പദ്ധതിയിലൂടെ അവർ കോടികൾ സമ്പാദിച്ചെന്നും, അതിന് തന്റെ പിതാവ് കെ ചന്ദ്രശേഖര റാവുവിനെ ബലിയാടാക്കിയെന്നും കവിത ആരോപിച്ചു. കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പ്രോജക്റ്റിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ തെലങ്കാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു കവിതയുടെ പ്രതികരണം.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ച് മാസത്തിലധികം തിഹാർ ജയിലിൽ കഴിഞ്ഞ കവിത അടുത്തിടെയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. സഹോദരൻ കെ ടി രാമറാവുവും മറ്റ് ബന്ധുക്കളും പാർട്ടിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച സാഹചര്യത്തിൽ തെലങ്കാന രാഷ്ട്രീയത്തിൽ സ്വന്തം ഇടം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കവിത. ടി ഹരീഷ് റാവു, സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ നേരത്തെയും കവിത ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കെസിആറിന്റെ രാഷ്ട്രീയ പ്രതിച്ഛായ നശിപ്പിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. ബിആര്‍എസിനെ ബിജെപിയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിച്ചു എന്നും കവിത വിമര്‍ശനം ഉന്നയിച്ചിരുന്നു.
SUMMARY: K Kavitha resigns from BRS following suspension