കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലെ ലഹരി വേട്ടയില്‍ കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയ വിദ്യാര്‍ഥികളെ പ്രതികളാക്കില്ല. നിലവില്‍ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാര്‍ഥികൾ പതിനാറായിരം രൂപയാണ് ഗൂഗിള്‍ പേ വഴി പ്രതി അനുരാജിന് അയച്ചു നല്‍കിയത്. പണമായും തുക കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം.
അതിനിടെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സര്‍വകലാശാല വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോളേജ് ഡയറക്‌ട്ര്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജ് ഹോസ്റ്റലിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും എളുപ്പത്തില്‍ കയറാന്‍ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നില്‍ക്കുന്നത്.
കേസില്‍ എട്ടുപ്രതികളാണുള്ളത്. കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി പ്രതിയായ അനുരാജിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍തോതില്‍ പിരിവ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് കേസിലെ മുഖ്യകണ്ണികളെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ബംഗാള്‍ സ്വദേശികളായ സോഹൈല്‍, അഹെന്തോ മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. ആലുവയില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.
TAGS : KALAMASSERY POLYTECHNIC COLLEGE
SUMMARY : Kalamassery Polytechnic ganja case: Students who paid to buy drugs will not be made accused