ബെംഗളൂരു: താടി വടിക്കാൻ നഴ്സിങ് കോളേജ് അധികൃതർ ആവശ്യപ്പെട്ടെന്ന് ആരോപണവുമായി ജമ്മു കശ്മീരിലെ വിദ്യാർഥികൾ. പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിന് (പിഎംഎസ്എസ്എസ്) കീഴിൽ പഠിക്കുന്ന ജമ്മു കശ്മീരിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർഥികളാണ് ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷന് ഇവർ പരാതി നൽകി.
താടി ട്രിം ചെയ്യാനോ വടിക്കാനോ ആവശ്യപ്പെട്ടതായാണ് ആരോപണം. രാജീവ് ഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള ഹോളനരസിപുരയിലെ ഗവൺമെൻ്റ് നഴ്‌സിങ് കോളേജ് വിദ്യാർഥികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ അവകാശങ്ങൾ ലംഘിക്കുന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിവേചനപരമായ ഗ്രൂമിങ് മാനദണ്ഡങ്ങളാണ് കോളേജ് നടപ്പിലാക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
നിർദേശം പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ പ്രവർത്തനങ്ങളിൽ അവധി അടയാളപ്പെടുത്തുമെന്ന് കോളേജ് ഭീഷണിപ്പെടുത്തിയതായും അസോസിയേഷന് നൽകിയ പരാതിയിൽ വിദ്യാർഥികൾ പറഞ്ഞു.
അതേസമയം അച്ചടക്കം നിർബന്ധമായ നഴ്‌സിങ് മേഖലയിൽ വൃത്തിയും പ്രൊഫഷണലിസവും അത്യാവശ്യമാണെന്ന് കോളേജ് വ്യക്തമാക്കി. താടി ട്രിം ചെയ്യാൻ മാത്രമാണ് വിദ്യാർഥികളോട് ആവശ്യപ്പെട്ടതെന്നും, പൂർണ്ണമായും ഷേവ് ചെയ്യണമെന്ന് നിബന്ധനവെച്ചിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പൽ ചന്ദ്രശേഖർ ഹഡപ്പാട് പറഞ്ഞു.
TAGS: KARNATAKA | NURSING COLLEGE
SUMMARY: Karnataka nursing college evokes controversy after asking Jammu Kashmir students to shave beards