കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം. പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിങ് ഔട്ട് പരേഡില്‍ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ ‘പോലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിലാണ് മാറ്റം.
ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതു പോലെ തുടരും. പോലീസുദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങള്‍ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം. എന്നാല്‍ അതിന് പകരം ‘ഒരു പോലീസ് സേനാംഗമെന്ന നിലയില്‍’ എന്നില്‍ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നാകും ഇനി മുതല്‍ പറയുക. സേനയിലെ ലിംഗ സമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗാമായാണ് പുതിയ നടപടി.
സിവില്‍ പോലീസ് ഓഫീസർമാർ മുതല്‍ ഡി.ജി.പിമാർ വരെ വനിതകളായി വിവിധ തസ്തികകളില്‍ ജോലിയില്‍ തുടരുമ്പോൾ പുരുഷമേധാവിത്വമുള്ള പ്രതിജ്ഞാ വാചകം ഒഴിവാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റം. വനിതകളുടെ സ്ഥാനപ്പേരിനൊപ്പം ‘വനിത’ എന്ന് ഉപയോഗിക്കുന്നതിന് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
TAGS : KERALA POLICE
SUMMARY : No more ‘police officer’; Kerala Police has changed the pledge