ബെംഗളൂരു: ബെംഗളൂരുവില്‍ കേരള ആര്‍ടിസി സൂപ്പർ ഡീലക്സ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരമായി തുടരുന്നു. കോഴിക്കോട് കോട്ടൂളി സ്വദേശി സനൂപിനാണ് ഗുരുതര പരുക്കേറ്റത്. സനൂപ് ബെംഗളൂരുവിലെ ബിജിഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരുക്കേറ്റ സൂരജ്, ഹൃദയ മോഹൻ എന്നിവര്‍ ബിഡദിയിലെ ഭരത് കെംപണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അടക്കം 20 പേര്‍ക്കാണ് അപകടത്തില്‍ സാരമായി പരുക്കേറ്റത്. ജിൻ്റോ, ശബദ്, റാഷിത്ത്, അനഘേഷ്, നിതിൻ രാജ് എ കെ, അശ്വിൻ, നിഷാദ്, അമൽ, ഫെനിക്സ്, റോസ്ന, ആനന്ദ്, അജിത്ത്, സ്നേഹ, നവനീത്, ജാഫർ, ഷീന, ചന്ദ്രന്‍ എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവര്‍. പരുക്കേറ്റവരില്‍ ചിലരെ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ 6.45 ഓടെ മൈസൂരു ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ ബിഡദിയില്‍ വെച്ച് നിയന്ത്രണംവിട്ട് ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസിലെ ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷും കണ്ടക്ടർ ചേവായൂർ സ്വദേശി അരുണും മരിച്ചിരുന്നു. കോഴിക്കോട് നിന്ന് കുട്ട വഴി രാത്രി 9:30 ഓടെ ബെംഗളൂരുവിലേക്ക് യാത്ര തിരിച്ച സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട് ഡിവൈഡൽ തട്ടിയാണ് ബസ് അപകടത്തിൽപ്പെട്ടത്.
അപകട വിവരമറിഞ്ഞ് ഓള്‍ ഇന്ത്യ കെഎംസിസി, കേരളസമാജം സൗത്ത് വെസ്റ്റ് അടക്കമുള്ള മലയാളി സംഘടന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചു. അപകടത്തില്‍ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങള്‍ രാജരാജേശ്വരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം അപകടത്തിന് ഇടയാക്കിയതിനു പിന്നിൽ ഗുരുതരമായ ചട്ടലംഘനമെന്നാണ് ആക്ഷേപം. അപകടത്തിൽ മരണപ്പെട്ട ഡ്രൈവർ വിശ്രമം ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. മതിയായ വിശ്രമം ഇല്ലാതിരുന്ന താൽക്കാലിക ഡ്രൈവറെയാണ് ട്രിപ്പിന് അയച്ചതെന്നാണ് വിവരം.

പരിചയ സമ്പന്നരായ ഡ്രൈവർമാരെ മാത്രമേ ദീർഘദൂര സർവീസുകൾക്ക് നിയോഗിക്കാവു എന്ന ചട്ടം ലംഘിച്ചാണ് മിഥിലേഷിനു ചുമതല ഏല്‍പ്പിച്ചത്. സ്ഥിരം ജീവനക്കാരിൽ സീനിയോരിറ്റി ഉള്ളവർ ഇല്ലെങ്കിൽ എം പാനലിനെ പരിചയസമ്പന്നരെ ഉപയോഗിക്കണമെന്ന ഉത്തരവും നിലവിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പായിരുന്നില്ല. തൊട്ടുമുൻപുള്ള ദിവസം മൈസൂരുവിൽനിന്ന് കോഴിക്കോട് സർവീസ് ഓടിച്ചെത്തിയ ഡ്രൈവറെ അന്നു രാത്രി തന്നെ ബെംഗളൂരുവിലേക്കുള്ള ദീർഘദൂര സർവീസിന് വീണ്ടും അയച്ചു എന്ന ആക്ഷേപവുമുണ്ട്. തുടർച്ചയായ ഡ്യൂട്ടിയിലൂടെ ഡ്രൈവർ ക്ഷീണിതനായെന്നും വിലയിരുത്തലുണ്ട്.
രാത്രികാലങ്ങളിൽ അഞ്ചു മണിക്കൂറിൽ അധികം സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്റ്റർമാരെ നിയോഗിക്കുന്ന രീതിയാണ് പിന്തുടരേണ്ടത്. എന്നാൽ അപകടത്തിൽപ്പെട്ട സർവീസിലെ കണ്ടക്റ്ററായിരുന്ന എൻഎം അരുൺ ഡ്രൈവർ കം കണ്ടക്റ്റർ അല്ലായിരുന്നു. എന്നാൽ യൂണിയനുകളുടെ സമ്മർദ്ദം കാരണമാണ് കോഴിക്കോട്-ബെംഗളൂരു സർവീസിൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി പിന്തുടരാത്തതെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിൽ കെഎസ്ആർടിസി വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Kerala RTC bus accident in Bengaluru: Driver accused of reckless driving, violating rules
















