കേരളത്തിൽ പ്ലസ് വണ്‍ പ്രവേശനത്തില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ പരിഗണിച്ചാലും 54000 സീറ്റിന്റെ കുറവാണ് മലബാര്‍ ജില്ലകളിലായുള്ളത്. മൂന്നാം അലോട്ട്‌മെന്റ തീരുമ്പോഴും മലബാറില്‍ പ്രതിസന്ധി അതി രൂക്ഷമായി തുടരുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പാലക്കാട് മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളിലെ മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകള്‍ക്ക് പുറമെ സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ്, അണ്‍എയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേര്‍ക്കുമ്പോഴാണ് 75027 അപേക്ഷകര്‍ പുറത്തു നില്‍ക്കുന്നത്. സംസ്ഥാനത്താകെ ഇനി അവശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകള്‍.
ഇതില്‍ 1332 സീറ്റുകളാണ് മലബാറില്‍ ബാക്കിയുള്ളത്. മെറിറ്റടിസ്ഥാനത്തില്‍ സ്‌കൂള്‍തലത്തില്‍ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വാട്ടയില്‍ സംസ്ഥാനത്ത് ആകെയുള്ള 24253 സീറ്റുകളില്‍ 14706ലേക്കും പ്രവേശനം പൂര്‍ത്തിയായി. അവശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതില്‍ 3391 സീറ്റുകളാണ് മലബാര്‍ ജില്ലകളില്‍ ബാക്കിയുള്ളത്.
എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ട പ്രകാരം പ്രവേശനം നടത്താവുന്ന മാനേജ്‌മെന്റ് ക്വാട്ടയില്‍ 36187 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇതില്‍ 15268 സീറ്റുകളാണ് മലബാര്‍ മേഖലയിലുള്ളത്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാല്‍ മലബാറിലെ സീറ്റുകളുടെ കുറവ് 54000ന് മുകളിലായിരിക്കും. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 82446 അപേക്ഷകരില്‍ 50036 പേര്‍ മെറിറ്റിലും മറ്റ് വിവിധ ക്വാട്ട സീറ്റുകളിലായി 4196 പേരും അലോട്ട്‌മെന്റ് നേടി.
ജില്ലയില്‍ ഇനിയും 28214 പേര്‍ പ്രവേശനം ലഭിക്കാത്തവരായുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇത് 13941ഉം പാലക്കാട് 16528ഉം കാസറഗോഡ് 5326ഉം വയനാട്ടില്‍ 2411ഉം അപേക്ഷകര്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരായുണ്ട്. മലബാറിലെ സീറ്റ് ക്ഷാമത്തില്‍ മൂന്നാം അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചത്.
TAGS: PLUS ONE| STUDENT| KERALA|
SUMMARY: Plus one seat crisis