ഡല്‍ഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റില്‍. ലേ യില്‍ വെച്ചാണ് അറസ്റ്റിലായത്. സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും ലഡാക്കില്‍ സംഘർഷം ആളിക്കത്തിച്ചുവെന്ന് കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു. വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. ദേശ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയലംഘനങ്ങള്‍ ആവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. സോനം വാങ്ചുക്കിന്റെ എൻജിഒക്ക് ലെഫ്റ്റനന്റ് ഗവർണർ നോട്ടീസും നല്‍കി. ലഡാക്കിന് സംസ്ഥാന പദവിയും സ്വയം ഭരണവും ആവശ്യപ്പെട്ട് ലേയില്‍ കഴിഞ്ഞദിവസം നടന്ന ഹർത്താല്‍ അക്രമാസക്തമായിരുന്നു.
നാലുപേരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണ് നരേന്ദ്ര മോദി സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വർഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തില്‍ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു.
SUMMARY: Ladakh conflict: Sonam Wangchuk arrested