ബെംഗളൂരു: ബെള്ളാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിഐഎംഎസ്) ആശുപത്രിയിലെ മാതൃമരണവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ലോകായുക്ത. ആരോഗ്യ കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഡ്രഗ്സ് കൺട്രോളർ, കർണാടക മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ എംഡി, ബിംസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർക്കും ജില്ലാ ആരോഗ്യ ഓഫീസർമാർക്കും ഇത് സംബന്ധിച്ച് ലോകായുക്ത നോട്ടീസ് അയച്ചു. അതാത് ജില്ലകളിലെ ജീവൻ രക്ഷാ മരുന്നുകളുടെ സ്റ്റോക്ക് സംബന്ധിച്ച് കണക്കെടുക്കാനും അദ്ദേഹം നിർദേശിച്ചു.
ബെള്ളാരി ആശുപത്രിയും ഫാർമസിയും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ പോലീസിന് നിർദേശം നൽകി. ദുരന്തത്തിന് ഉത്തരവാദികളായിരിക്കേണ്ട ഉദ്യോഗസ്ഥർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകിയ നഷ്ടപരിഹാരം, കർണാടക സ്റ്റേറ്റ് മെഡിക്കൽ സപ്ലൈസ് കോർപ്പറേഷൻ്റെ പ്രവർത്തനം എന്നിവയെക്കുറിച്ച് പാട്ടീൽ കർണാടക പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ബിഎംസിആർസിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് അഞ്ച് മാതൃമരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ കർണാടക ഡ്രഗ് കൺട്രോളർ ഉമേഷിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടിട്ടതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. നിലവാരമില്ലാത്ത റിംഗേഴ്‌സ് ലാക്‌റ്റേറ്റ് വിതരണം ചെയ്‌തതിന് പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള സ്ഥാപനത്തെ പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ തീരുമാനിച്ചു. പ്രസവത്തിനു ശേഷം ശരീരത്തിലെ ജലാംശവും ദ്രാവക സന്തുലനവും പുനസ്ഥാപിക്കുന്നതിന് റിംഗർ ലാക്റ്റേറ്റ് ലായനി നൽകാറുണ്ട്. എന്നാൽ ഇതാണ് മരണകാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
TAGS: KARNATAKA | LOKAYUKTA
SUMMARY: Karnataka Lokayukta takes up BIMS deaths case