ഡല്‍ഹി: ട്രെയിനിയിനിലെ യാത്രക്കാരുടെ സീറ്റ് വിഹിതത്തില്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ. യാത്രികരുടെ യാത്രാസുഖവും സൗകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകള്‍, വികലാംഗർ എന്നിവർക്ക് വേണ്ടിയുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയില്‍വേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയില്‍ വിശദീകരിച്ചു.
ഇവർക്ക് അപ്പർ, മിഡില്‍ ബെർത്തുകള്‍ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നാണ് റെയില്‍വേ വിലയിരുത്തുന്നത്. ലഭ്യതയ്ക്കനുസരിച്ച് മുതിർന്ന പൗരന്മാർക്കും 45 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ഗർഭിണികള്‍ക്കും സ്വമേധയാ തന്നെ ലോവർ ബെർത്ത് നല്‍കും എന്ന് വാർത്താ കുറിപ്പില്‍ മന്ത്രി പറഞ്ഞു. സീറ്റ് റിസർവേഷനില്‍ പ്രത്യേകം ബെർത്ത് ആവശ്യപ്പെട്ടില്ലെങ്കിലും ഇത് ശ്രദ്ധിക്കാറുണ്ട്.
വിവിധ കോച്ചുകളില്‍ നിശ്ചിത എണ്ണം ലോവർ ബെർത്തുകള്‍ മുതിർന്ന പൗരന്മാർക്കുള്ളതാണ്. സ്ലീപ്പർ ക്ലാസില്‍ ആറ് മുതല്‍ ഏഴ് വരെ ലോവർ ബെർത്തുകളാണ് മുതിർന്ന പൗരന്മാർക്ക് അനുവദിക്കുക. ത്രീ ടയർ എസി കോച്ചില്‍ നാല്, അഞ്ച് ലോവർ ബെർത്തുകളും 2 ടയർ എസി കോച്ചില്‍ മൂന്ന്, നാല് ലോവർ ബെർത്തുകളും മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്തിരിക്കുന്നു. ട്രെയിനിലെ ആകെ കോച്ചുകള്‍ പരിഗണിച്ചാവും ഇത് അനുവദിക്കുക എന്നും മന്ത്രി പറഞ്ഞു.
അംഗപരിമിതർക്കുള്ള ലോവർ ബർത്ത് സംവരണം എല്ലാ ട്രെയിനുകളിലും അനുവദിക്കും. രാജധാനി, ജനശതാബ്ദി എക്സ്പ്രസുകള്‍ ഉള്‍പ്പെടെ മെയില്‍ ആയാലും എക്സ്പ്രസ് ആയാലും എല്ലാ ട്രെയിനിലും അംഗപരിമിതർക്ക് ലോവർ ബെർത്ത് സംവരണം അനുവദിക്കും. യാത്രക്കിടെ ഒഴിയുന്ന ലോവർ ബെർത്തുക്കള്‍ മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും ഗർഭിണികള്‍ക്കുമായി അനുവദിക്കും. നേരത്തെ മിഡില്‍, അപ്പർ ബെർത്തുകള്‍ അനുവദിച്ചിരുന്നവർക്കാണ് ഇത് നല്‍കുക.
യാത്രികർക്ക് എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കാൻ റെയില്‍വേ പ്രതിജ്ഞാബദ്ധരാണെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത്തരം സംവരണത്തിലൂടെ എല്ലാത്തരം ആളുകള്‍ക്കും സുഗമമായ യാത്രാനുഭവം ഒരുക്കാനാണ് റെയില്‍വേയുടെ ശ്രമം. അർഹതയുള്ള ആളുകള്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി യാത്രാനുഭവം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
TAGS : TRAIN
SUMMARY : Lower berths on trains will no longer be available to everyone; Indian Railways announces