മലപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ് യുവാവിനെ കാണാതായത്. യുവാവ് പാലക്കാട്ടേക്കാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഇന്നായിരുന്നു വിഷ്ണുജിത്തിൻ്റെ വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടുകാർ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചു. ഈ മാസം നാലാം തീയതിയാണ് വിവാഹാവശ്യത്തിന് പണം സംഘടിപ്പിക്കാനായി വിഷ്ണുജിത്ത് പാലക്കാട്ടുള്ള സുഹൃത്തുക്കളുടെ അടുത്തേക്ക് പോയത്.
പിറ്റേന്ന് രാവിലെ പണവുമായി എത്തുമെന്നായിരുന്നു വിഷ്ണു അറിയിച്ചത്. പിന്നാലെ, ഒരു ലക്ഷം രൂപ വിഷ്ണുവിന് നല്‍കിയെന്നും പണവുമായി വിഷ്ണു കഞ്ചിക്കോട്ട് നിന്ന് പാലക്കാട് ടൗണിലേക്ക് പോയി എന്നും സുഹൃത്ത് അറിയിച്ചതായി അമ്മ പറഞ്ഞു. അന്ന് രാത്രി എട്ട് മണിയോടെ വിഷ്ണു വിളിച്ചു. പാലക്കാട് നിന്ന് പുറപ്പെടുന്നേയുള്ളൂ എന്നും പിതാവിൻ്റെ സഹോദരൻ്റെ വീട്ടില്‍ അന്ന് രാത്രി കഴിഞ്ഞ്, പിറ്റേന്ന് രാവിലെ വീട്ടിലെത്തുമെന്നും വിഷ്ണു പറഞ്ഞു.
എന്നാല്‍, പിറ്റേന്ന് രാവിലെയും മകനെ കാണാതായതോടെ വിഷ്ണുവിൻ്റെ അമ്മ ഭർത്താവിൻ്റെ സഹോദരനുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വിഷ്ണു ഇവിടെ വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. വിഷ്ണുവിനെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. പാലക്കാട് പുതുശ്ശേരിയായിരുന്നു വിഷ്ണുവിൻ്റെ ടവർ ലൊക്കേഷൻ.
ഇതോടെ സഹോദരിയും ഭർത്താവും പുതുശ്ശേരിയിലെത്തിയെങ്കിലും വിഷ്ണുവിനെ കണ്ടെത്താനായില്ല. പുതുശ്ശേരിയില്‍ എത്തിയതിന് ശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു എന്നാണ് പോലീസ് അറിയിച്ചത്. രാവിലെ തൻ്റെയടുത്ത് പണം ചോദിക്കാനെത്തിയപ്പോള്‍ വിഷ്ണുജിത്ത് സന്തോഷത്തിലായിരുന്നു എന്ന് സുഹൃത്ത് ശരത് പറഞ്ഞു.
പണത്തിൻ്റെ ബുദ്ധിമുട്ടല്ലാതെ മറ്റൊന്നും വിഷ്ണുജിത്ത് പറഞ്ഞില്ല. മൂന്ന് മണിക്ക് തിരികെ പോകുമ്പോഴും സുഹൃത്ത് സന്തോഷത്തിലായിരുന്നു. വിഷ്ണുവിന് ശത്രുക്കളൊന്നുമില്ല. വിഷ്ണുവിനെ ബസ്സ് കയറ്റിവിട്ടിട്ട് താൻ തിരികെ വന്നു എന്നും ശരത് പ്രതികരിച്ചു. വർഷങ്ങള്‍ നീണ്ട പ്രണയത്തിൻ്റെ സാഫല്യമാണ് ഇന്ന് വിവാഹത്തിലൂടെ നടക്കേണ്ടിയിരുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.
TAGS : MALAPPURAM | MISSING
SUMMARY : The groom has been missing for four days