ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ് കണ്ടെത്തി. സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ചു വിമാനത്താവളത്തിൽ നിന്നു രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
അബ്ദുൽ മുഹമ്മദ് കാസിം എന്നയാളാണ് ക്വാലാലംപുരിലേക്കുള്ള മലേഷ്യ എയർവേഴ്സിന്റെ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി 10ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പരിശോധനയിൽ ഇയാളുടെ 2 സ്യൂട്കേസിൽ അനക്കം ശ്രദ്ധയിൽപെട്ടതോടെ ജീവനക്കാർ തിരച്ചിൽ ആരംഭിച്ചു.
ഇതോടെ പിടിയിലാകുമെന്ന് മനസിലായ കാസിം തനിക്കു ടെർമിനൽ മാറിപ്പോയെന്ന് ജീവനക്കാരോടു പറഞ്ഞു പുറത്ത് കടന്നു. തുടർന്ന് ടാക്സിയിൽ രക്ഷപ്പെടുകയായിരുന്നു. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലും ഒളിപ്പിച്ച നിലയിൽ ആമകളെ കണ്ടെത്തുകയായിരുന്നു. ആമകളെ വനം വകുപ്പിനു കൈമാറി.
കഴിഞ്ഞ 15 ദിവസത്തിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വന്യജീവി കടത്തു കേസാണിത്. കഴിഞ്ഞ ദിവസം സമാനമായി മലേഷ്യയിലേക്കു 30 നക്ഷത്ര ആമകളെ കടത്താൻ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിലായിരുന്നു.
SUMMARY: Man who attempted to smuggle Indian star tortoises, distracted authorities & fled Bengaluru airport.