ഇംഫാൽ: മണിപ്പൂരിൽ സംഘർഷം കനക്കുന്നു. മുഖ്യമന്ത്രി എൻ. ബീരേൺ സിങ്ങിന്‍റെയും മരുമകന്‍റെയും സ്വകാര്യ വസതികൾ പ്രതിഷേധക്കാർ ആക്രമിച്ചു. സുരക്ഷ ജീവനക്കാർ കണ്ണീർ വാതകം പ്രയോഗിച്ചാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. ഈ സമയം മുഖ്യമന്ത്രി വസതിയിൽ ഇല്ലായിരുന്നു. മുഖ്യമന്ത്രിയും കുടുംബവും സുരക്ഷിതരാണെന്ന് ഓഫിസ് അറിയിച്ചു. വിവിധയിടങ്ങളിൽ വീടുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരെ ആക്രമണമുണ്ടായി.
മണിപ്പൂരിലെ ജിരിബാം ജില്ലയിൽനിന്ന് കാണാതായ ആറ് മെയ്തേയ് വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം വ്യാപിച്ചത്. നേരത്തെ, കൊലപാതകത്തിന് ഇരകളായവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മെയ്തേയ് വിഭാഗക്കാർ രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എൽ.എമാരുടെയും വീടുകൾ ആക്രമിച്ചു.
ജിരിബാം ജില്ലയിൽ നടന്ന കൊലപാതകത്തിൽ നീതി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് സർക്കാർ ഇംഫാലിൽ കർഫ്യു പ്രഖ്യാപിക്കുകയും ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് സേവനം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയും വീടുകൾക്ക് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. കൊലപാതകം നടത്തിയവരെ 24 മണിക്കൂറിനുള്ളിൽ പിടികൂടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായും വീടുകൾ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തതായും മണിപ്പൂർ പോലീസ് അറിയിച്ചു.
<BR>
TAGS : MANIPUR CLASH
SUMMARY : Manipur is conflict-ridden; Attack on Chief Minister’s private residence