ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ കെ.ആർ. മാർക്കറ്റിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി യും നഗരസഭയും ചേർന്ന് വൻ ഒഴിപ്പിക്കൽ നടപടി നടത്തി. ജെ.സി.ബി. ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് 233 അനധികൃത കടകൾ പൊളിച്ചുനീക്കിയതായി അധികൃതർ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കെ.ആർ. മാർക്കറ്റിന് ചുറ്റുമുള്ള സർക്കാർ ഭൂമിയിലും നടപ്പാതകളിലും അനധികൃതമായി നിർമ്മിച്ച കടകളാണ് പൊളിച്ചുനീക്കിയത്. കടകൾ കാരണം കാൽനടയാത്രയ്ക്കും വാഹനഗതാഗതത്തിനും തടസ്സം നേരിടുന്നതായും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാകുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.
രാവിലെ തന്നെ പോലീസ് സുരക്ഷയിൽ ആരംഭിച്ച ഒഴിപ്പിക്കൽ നടപടിക്കിടെ നിരവധി ജെ.സി.ബികളും ഉദ്യോഗസ്ഥരും സ്ഥലത്ത് വിന്യസിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ വലിയ പോലീസ് സന്നാഹവും ഒരുക്കിയിരുന്നു. കടയുടമകളിൽ ചിലർ പ്രതിഷേധിച്ചെങ്കിലും നടപടി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാന നഗരവികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഒഴിപ്പിക്കൽ നടപടിയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി തുടരുമെന്ന് വ്യക്തമാക്കി.
Around 233 shops encroaching on the footpath between the Historic Bengaluru Fort, Victoria Hospital and KR Market were cleared today by the BLR Central Corporation.
Many of these were permanent metal-fabricated structures erected using forged documents purportedly issued by the… pic.twitter.com/8OFj3EEWj3
— Krishna Byre Gowda (@krishnabgowda) August 5, 2026
പൊതുസ്ഥലങ്ങൾ പൊതുജനങ്ങൾക്ക് തിരിച്ചുനൽകുകയും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് നടപടിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
കെ.ആർ. മാർക്കറ്റിലും നഗരത്തിലെ മറ്റ് പ്രധാന വ്യാപാര മേഖലകളിലും അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തുന്ന മുറയ്ക്ക് സമാനമായ നടപടികൾ തുടരുമെന്ന് ജി.ബി.എ. അധികൃതർ അറിയിച്ചു.
SUMMARY: Massive eviction operation in KR Market; 233 illegal shops demolished
















